Uncategorized
കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച വരുത്താതെ തൃശൂർ പൂരം; തീരുമാനം ഉടൻ
തൃശൂർ: കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച വരുത്താതെ തൃശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ ദേവസ്വവും സർക്കാർ വകുപ്പുകളും ചർച്ച നടത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചർച്ച. കളക്ടറേറ്റ് ചേംബറിൽ നടന്ന ചർച്ചയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും ആരോഗ്യ വകുപ്പിലെയും പോലീസ് വകുപ്പിലേയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
സുരക്ഷാ പ്രോട്ടോകോളുകൾ പാലിച്ചു കൊണ്ടു തന്നെ നടത്താൻ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതർ കളക്ടർക്ക് കൈമാറി. പൂരം എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ ഇരു ദേവസ്വങ്ങളും യോഗത്തിൽ സമ്മതം അറിയിച്ചു. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റേയും പോലീസ് വകുപ്പിന്റേയും ഉദ്യോഗസ്ഥർ പൂരപ്പറമ്പ് സന്ദർശിച്ച് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. എല്ലാ ആചാരങ്ങളും പാലിച്ച് തൃശൂർ പൂരം നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായ സഹകരണങ്ങളും യോഗത്തിൽ ജില്ലാ കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.
പൂരത്തിന് മുൻപുള്ള ദിവസങ്ങളിലെ കൊറോണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകൾ നിർദ്ദേശിക്കാൻ കഴിയുകയെന്ന് കളക്ടർ വ്യക്തമാക്കി. അണിനിരത്താവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബുധനാഴ്ച്ച ചേരുന്ന യോഗത്തിലായിരിക്കും തീരുമാനിക്കുക.