ന്യൂഡല്‍ഹി: ട്വിറ്ററുമായുളള ഏറ്റുമുട്ടലിനു പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കരട് ചട്ടമനുസരിച്ച് വിവാദപരമായ ഉളളടക്കങ്ങള്‍ വേഗത്തില്‍ നീക്കംചെയ്യാനും അന്വേഷണങ്ങളെ സഹായിക്കാനും സാമൂഹിക മാദ്ധ്യമകമ്ബനികളെ നിര്‍ബന്ധിതരാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.
ലോകമെമ്ബാടുമുളള രാജ്യങ്ങള്‍ ശക്തരായ വലിയ സങ്കേതിക സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യ മാര്ഗനിദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും ആസൂത്രണം ചെയ്യുന്നതായ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ കരടു നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവ് നല്കിയാല് 36 മണിക്കൂറിനുളളില്‍ കഴിയുന്നതും വേഗത്തില്‍ ഉളളടക്കങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്നും പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നും എന്തൊക്കെ മാറ്റങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നുമുളള കാര്യം ഇനിയും അവ്യക്തമാണ്.
പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫേസ്ബുക്കും ഗൂഗിളും പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ സര്‍ക്കാരുമായുളള ഫേസ്ബുക്കിന്റെ ബന്ധത്തില്‍ അടുത്തിടെ വിളളല്‍ വീണിരുന്നു.
കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജം പകരുന്ന തരത്തിലുളള ഉളളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ ട്വിറ്റര്‍ അവഗണിച്ചതും ഏറെ വിവാദമായിരുന്നു. 2018 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യാജവും നിയമവിരുദ്ധവുമാണെന്ന് കരുതുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുളള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്.