ന്യൂഡൽഹി: കോവാക്സിന്റെ 18 വയസ്സില്‍ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂര്‍ത്തിയായി. ആയിരത്തോളം പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങള്‍ അടുത്തയാഴ്ച ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് നല്‍കുമെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു. സെപ്റ്റംബറില്‍ 3.5 കോടി ഡോസ് കോവാക്സിനാണ് വിതരണംചെയ്തത്. ഒക്ടോബറില്‍ 5.5 കോടി ഡോസ് നല്‍കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്പനി ഉത്പാദിപ്പിക്കുന്ന മൂക്കിലൂടെ നല്കാനാവുന്ന വാക്സിന്റെ രണ്ടാംഘട്ടപരീക്ഷണം അടുത്ത മാസത്തോടെയുണ്ടാകുമെന്നും കൃഷ്ണ എല്ല അറിയിച്ചു. മൂന്നുതരത്തിലായിരിക്കും ഇതിന്റെ പരീക്ഷണം. ഒന്നാമത്തേതില്‍ ആദ്യഡോസായി കോവാക്സിനും രണ്ടാംഡോസായി മൂക്കിലൂടെയുള്ള വാക്സിനും നല്‍കും. രണ്ടാമത്തെ രീതിയില്‍ രണ്ടുഡോസും മൂക്കിലൂടെയുള്ള വാക്സിന്‍തന്നെ നല്‍കും. മൂന്നാമത്തേതില്‍ ആദ്യം മൂക്കിലൂടെയുള്ള വാക്സിനും രണ്ടാമത് കോവാക്സിനും നല്‍കും. 28 ദിവസത്തെ ഇടവേളയിലായിരിക്കും ഓരോ ഡോസും നല്‍കുന്നത്. 650 പേരെ മൂന്നുസംഘങ്ങളായി തിരിച്ചാകും പരീക്ഷണം.വൈറസ് പ്രവേശിക്കുന്ന മൂക്കില്‍വെച്ചുതന്നെ അതിനെ പ്രതിരോധിക്കുകയാണ് ഈ വാക്സിന്റെ രീതി.