കൊച്ചി: ലക്ഷങ്ങളുടെ കടക്കെണിയില്‍: ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്ത കുടുംബശ്രീയിലെ പാവപ്പെട്ട സ്ത്രീകള്‍ ലക്ഷങ്ങളുടെ കടക്കെണിയില്‍.
സര്‍ക്കാരിന്റെ കരുതലിന്റെ മാതൃകയായി വാഴ്ത്തിയ ജനകീയ ഹോട്ടല്‍ ആണ് ഇപ്പോള്‍ പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നത്. ജനകീയ ഹോട്ടലില്‍ ഒരു ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. പത്തു രൂപവച്ച് ഓരോ ഊണിനും സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏഴുമാസമായി സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി കിട്ടിയിട്ടില്ല. ഇതാണ് ഇപ്പോള്‍ കുടുംബശ്രീയിലെ പാവപ്പെട്ട സ്ത്രീകള്‍ കടക്കെണിയില്‍ ആകാന്‍ കാരണം.
ഓരാേ ദിവസവും അവര്‍ മുന്നോട്ട് പോകുന്നത് സ്വര്‍ണം പണയംവച്ചും പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയുമാണ് . വാടക കുടിശികയാവുകയും പലചരക്ക് – പച്ചക്കറി കടകളില്‍ കടം കുന്നുകൂടിയും വലിയ ബുദ്ധിമുട്ടിലാണ് അവര്‍ ഇപ്പോള്‍. പാവങ്ങളെയും രോഗികളെയും കൊവിഡ് കാലത്ത് പൊതിച്ചോറ് കെട്ടിക്കൊടുത്ത് അന്നമൂട്ടിയ വനിതകൾ ഇന്ന് ആധികയറി ഉറക്കമില്ലാത്ത അവസ്ഥയിലാണ്. കൂടാതെ ഇപ്പോള്‍ ഞായറാഴ്ച പ്രവര്‍ത്തനം നിറുത്തുകയും ചെയ്തു.
കുടുംബശ്രീയുടെ കീഴില്‍ ജനകീയ ഹോട്ടലുകളായി മാറിയത് ലോക്ക്ഡൗണ്‍ കാലത്തെ സമൂഹ അടുക്കളകളാണ്. 200 മുതല്‍ 700 വരെ ഊണ് കൊച്ചി നഗരത്തില്‍ പ്രതിദിനം ചെലവാകുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് അതിനനുസരിച്ച് മൂന്നു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപവരെ കിട്ടാനുമുണ്ട്. കൊച്ചി കോര്‍പ്പറേഷന്റെ മൂന്ന് മാസം മുമ്പ് ആരംഭിച്ച പത്തു രൂപ ഊണ് സംരംഭം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് ഏറ്റെടുത്തത്. അവിടെ നിന്ന് കിട്ടാനുള്ളത് 18 ലക്ഷം രൂപയാണ്.