IndiaLatest

ആസാം പ്രളയം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

“Manju”

ഗുവാഹട്ടി: ആസാമില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഏഴോളം ജില്ലകള്‍ മുങ്ങി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ മരണപ്പെട്ടു. കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോണ്‍, നല്‍ബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ഇതില്‍ കച്ചാര്‍ ജില്ലയിലാണ് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ ഏകദേശം 57,000 ജനങ്ങളാണ് കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നത്. ആകെ 222 ഓളം ഗ്രാമങ്ങളാണ് മഴയില്‍ മുങ്ങിയിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏകദേശം 4330 പേരാണ് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.

ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ എസ് ഡി എം എ) കണക്ക് പ്രകാരം ഏകദേശം 10,321.44 ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. 1434 വളര്‍ത്തുമൃഗങ്ങളെയും 202 വീടുകളെയും മഴ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ന്യൂ കുഞ്ചുങ്, ഫിയാങ്‌പുയി, മൗല്‍ഹോയ്, നംസുറാങ്, സൗത്ത് ബാഗേതാര്‍, മഹാദേവ് ടില്ല, കലിബാരി, നോര്‍ത്ത് ബാഗേതാര്‍, സിയോണ്‍, ലോഡി പാംഗ്‌മൗള്‍ എന്നീ ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്.

ഇതിനിടെ ട്രെയിന്‍ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയില്‍വേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനില്‍ കുടുങ്ങിയ 1,245 പേരെ ബദര്‍പൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന് 119 പേരെ വ്യോമസേന എയര്‍ലിഫ്റ്റിംഗിലൂടെ സില്‍ച്ചാറിലെത്തിച്ചതായും വ്യോമസേന അറിയിച്ചു.

 

 

 

Related Articles

Back to top button