റായ്പൂര്‍: അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനിലിറങ്ങിയ നാലാമത്തെ രാജ്യമാക്കി ഇന്ത്യയെ മാറ്റിയ ഐഎസ്ആര്‍ഒയുടെ വിജയദൗത്യം ‘ചന്ദ്രയാൻ-3′ പുനഃസൃഷ്ടിച്ചു. റായ്പൂരിലാണ് 120 അടി ഉയരത്തിലുള്ള ചന്ദ്രയാൻ-3ന്റെ ബിംബം ഗണേശോത്സവ പന്തലില്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഗണേശോത്സവ സംഘടാകരും ക്ഷേത്രഭാരവാഹികളും ചേര്‍ന്നാണിത് രൂപകല്‍പ്പന ചെയ്തത്.
ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ചന്ദ്രയാൻ-3-ന്റെ പുനഃസൃഷ്ടിയും ഇന്ന് പ്രദര്‍ശനത്തിന് വെക്കും. ഗണേശ പന്തലില്‍ സ്ഥാപിച്ചിട്ടുള്ള പിഎസ്എല്‍വി റോക്കറ്റിന് 120 അടി ഉയരവും 70 അടി വീതിയുമാണുള്ളത്. ആയിരത്തോളം മുളത്തണ്ടുകളും തടികളും ഉപയോഗിച്ച് മുപ്പതോളം കരകൗശല വിദഗ്ധര്‍ ചേര്‍ന്നാണ് ഇതുസാധ്യമാക്കിയത്. ‘ചന്ദ്രയാൻ-3′ ദൗത്യം പ്രമേയമാക്കിയ പന്തലിന്റെ നിര്‍മ്മാണം പൂര്ത്തായാക്കാനായി 45 ദിവസങ്ങളെടുത്തു.
അയോദ്ധ്യ രാമക്ഷേത്രത്തെ പ്രമേയമാക്കിയുള്ള മറ്റൊരു ഗണേശ പന്തലിന്റെ നിര്‍മ്മാണം മഹാരാഷ്ട്രയിലെ പൂനെയില്‍ നടക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി പന്തലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.