ദിവ്യാൻഷ് : പബ്ജി യില്‍ നിന്ന് ഷൂട്ടിങ് റേഞ്ചിലേക്ക്
ഹാങ്ചോ: ‘പബ്ജി’ ഗെയിമിലെ മകന്റെ ആസക്തി മാറ്റാനുള്ള അവസാനശ്രമം എന്ന നിലയിലാണ് ജയ്പൂരിലെ സവായ് മാൻ സിങ് ആശുപത്രി ജീവനക്കാരനായ അശോക് പൻവാര്‍ മകൻ ദിവ്യാൻഷ് പൻവാറിനെ ഷൂട്ടിങ് റേഞ്ചില്‍ കൊണ്ടുവിട്ടത്. പിന്നെ അതില്‍ ഹരം കയറിയ അവൻ ഉയര്‍ന്നത് 19ാം ഏഷ്യൻ ഗെയിംസില്‍ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചാണ്.
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമായിരുന്നു ദിവ്യാൻഷ് അടങ്ങിയ സംഘം ഷൂട്ടിങ്ങില്‍ സ്വന്തമാക്കിയത്. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവര്‍ക്കൊപ്പമാണ് ദിവ്യാൻഷ് പൻവാര്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയത്. 1893.7 പോയന്റുകള്‍ നേടിയാണ് ഇന്ത്യൻ ടീം ഒന്നാമതെത്തിയത്.
2002 ഒക്ടോബര്‍ 19ന് അശോക് പൻവാറിന്റെയും നഴ്സായ നിര്‍മല ദേവിയുടെയും മകനായായിരുന്നു ദിവ്യാൻഷിന്റെ ജനനം. 2014ല്‍ 12ാം വയസ്സില്‍ മൂത്ത സഹോദരി അഞ്ജലിയുടെ റൈഫിളുമായി ജയ്പൂരിലെ ഷൂട്ടിങ് റേഞ്ചിലെത്തിയ ദിവ്യാൻഷ് പിന്നീട് ‘പബ്ജി’ ഗെയിമില്‍ ആകൃഷ്ടനായി. മകനെ അതില്‍നിന്ന് മോചിപ്പിക്കാൻ 2017ല്‍ പിതാവ് ന്യൂഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ ചേര്‍ക്കുകയായിരുന്നു. ദീപക് കുമാര്‍ ദുബെയുടെ ശിക്ഷണത്തില്‍ അവൻ ഉന്നംപിടിച്ചു തുടങ്ങിയത് ഏഷ്യൻ ഗെയിംസ് സ്വര്‍ണത്തിലേക്കായിരുന്നു.
2018ല്‍ നടന്ന ഐ.എസ്.എസ്.എഫ് ജൂനിയര്‍ ലോകകപ്പില്‍ ടീം ഇനത്തിലടക്കം റെക്കോഡോടെ രണ്ട് സ്വര്‍ണം നേടിയാണ് ദിവ്യാൻഷ് വരവറിയിച്ചത്. അതേവര്‍ഷം ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങ് ചാമ്ബ്യൻഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ശ്രേയ അഘര്‍വാളിനൊപ്പം 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം നേടിയ ദിവ്യാൻഷ് 2019ല്‍ പുട്യാനില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സ്വര്‍ണവും ഇതേ ഇനത്തില്‍ ബെയ്ജിങ്ങില്‍ വെള്ളിയും നേടി. ഇതിലൂടെ 2020ലെ സമ്മര്‍ ഒളിമ്ബിക്സിന് യോഗ്യത നേടുകയും ചെയ്തു. 2019ല്‍ നടന്ന വിവിധ ലോക ചാമ്ബ്യൻഷിപ്പുകളില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്സഡ് ഇനത്തില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കിയിരുന്നു.