നിർമാണം പൂർത്തിയായ ഉള്ളൂർ, കഴക്കൂട്ടം വില്ലേജുകളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് (ജനുവരി 17) റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നാടിന് സമർപ്പിക്കും. വൈകുന്നേരം നാലിന് ഉള്ളൂരിലും അഞ്ച് മണിക്ക് കഴക്കൂട്ടത്തും നടക്കുന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭാ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കും.
2020-21 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിൽ ഹാബിറ്റാറ്റ് ടെക്നോളജി ലിമിറ്റഡാണ് ഉള്ളൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 55,27,000 രൂപ ചെലവിട്ട് കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം കഴക്കൂട്ടം വില്ലേജ് ഓഫീസിനെയും സ്മാർട്ടാക്കി. വിവിധ സേവനങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് തടസമില്ലാതെയും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പണിയുന്നത്. ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട–കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ആധുനിക രീതിയിൽ പണികഴിപ്പിച്ച സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജുകളിൽ പണി പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം നാളെ (ജനുവരി 18)ന് മന്ത്രി കെ.രാജൻ നിർവഹിക്കും.