വിഷാദരോഗത്തിന് ചികിത്സ നിശ്ചയിക്കാൻ എ.ഐ. സൈക്യാട്രിസ്റ്റ്, പേര് പെട്രുഷ്ക
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/വിഷാദരോ_ഗത്തിന്-ചികിത്സ-നിശ്ചയിക്കാൻ-എ.ഐ.-സൈക്യാട്രിസ്റ്റ്-പേര്-പെട്രുഷ്ക.jpeg?resize=284%2C177&ssl=1)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ചതിനുശേഷം പലമേഖലയിലുമുള്ള മാറ്റങ്ങൾ നിരന്തരം ചർച്ചയാകുന്നുണ്ട്. പുസ്തകങ്ങളെഴുതാനും വീഡിയോകൾ തയ്യാറാക്കാനും തുടങ്ങി പലമേഖലകളിലും എ.ഐ. സ്ഥാനം കീഴടക്കി കഴിഞ്ഞു. എന്നാൽ ഇവിടെ മാത്രമല്ല മാനസികാരോഗ്യ മേഖലയിലും ഐ.ഐ.യുടെ പങ്ക് വ്യക്തമാക്കുകയാണ് യു.കെ.യിൽ നിന്നുള്ള ഗവേഷകസംഘം. വിഷാദരോഗത്തിന് മരുന്ന് നിർദേശിക്കാൻ ഐ.ഐ.യുടെ സഹായം തേടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാഗമാണ് പെട്രുഷ്ക എന്ന പേരിൽ ഐ.ഐ. ടൂൾ തയ്യാറാക്കിയിരിക്കുന്നത്. വിഷാദരോഗത്തെ ചികിത്സിക്കാനായാണ് പെട്രുഷ്കയെ ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അവലോകനം ചെയ്താണ് പെട്രുഷ്ക വിഷാദരോഗത്തിനുള്ള മരുന്ന് നിശ്ചയിക്കുക. അഞ്ഞൂറോളം പേരുടെ വിഷാദരോഗവിവരങ്ങൾ ശേഖരിച്ച് ചികിത്സ നിശ്ചയിക്കുകയാണ്. പ്രായം, ലിംഗം, ലക്ഷണങ്ങൾ, രോഗത്തിന്റെ തീവ്രത തുടങ്ങിയവയും ചികിത്സയുടെ പാർശ്വഫലവുമൊക്കെ പരിശോധിച്ച ശേഷമായിരിക്കും ചികിത്സിക്കുക. രോഗികളെ ശാക്തീകരിക്കാനുള്ള നവീനമായ വഴിയാണിതെന്ന് ഗവേഷകർ പറയുന്നു.
വിപണിയിൽ മുപ്പതിൽപ്പരം വിഷാദരോഗമരുന്നുകളുണ്ട്. പക്ഷേ മിക്കവരും നാല് മരുന്നുകളിലേതെങ്കിലും ഒന്നായിരിക്കും നിശ്ചയിക്കുക. എല്ലാ രോഗികൾക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്– ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രിയ സിപ്രിയാനി പറഞ്ഞു.
ഓരോ രോഗിക്കും മികച്ച ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഫലപ്രദമല്ലാത്ത ചികിത്സ നൽകി സമയം പാഴാക്കുക എന്നല്ല. രോഗികൾക്ക് സ്വയം ചികിത്സയുടെ ട്രയലിൽ പങ്കെടുക്കാം. ചെറിയൊരു സ്ക്രീനിങ്ങോടെയാണ് ഇതാരംഭിക്കുക. – ആൻഡ്രിയ പറഞ്ഞു.