![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/22.jpeg?resize=300%2C168&ssl=1)
ആലത്തൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 4 മണിക്കൂർ പിന്നിടുമ്ബോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറ്റം. ആലത്തൂരില്‍ സിറ്റിങ് എം.പിയും കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് ദ്യ ഫലസൂചനകളില്‍ തന്നെ പിന്നിലാണ്. നിലവില്‍ 14878 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ടുപാടി’ ജയിച്ച മണ്ധലത്തിലാണ് സിപിഎം കത്തിക്കയറുന്നത്.
വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്നപ്രധാന നിയമസഭാ മണ്ഡലങ്ങള്‍. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. ഉറച്ച കോട്ടയായ ആലത്തൂർ 2019 ല്‍ അപ്രതീക്ഷിതമായി കൈവിട്ടതിന്റെ പേരിലാണ് തിരിച്ചു പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ എല്‍ഡിഎഫ് നിയോഗിച്ചത്. 2019 ല്‍ ശബരിമലയ്ക്കു പുറമേ പി.കെ. ബിജുവിനോടുള്ള എതിർപ്പും വോട്ടില്‍ പ്രതിഫലിച്ചു. ലാളിത്യത്തിന്റെ പ്രതിഛായയുമായി വന്ന രമ്യ ഹരിദാസിനെ ജനം സ്വീകരിച്ചു. മന്ത്രി രാധാകൃഷ്ണനു വേണ്ടി ശക്തമായ പ്രചാരണം മന്ത്രിമാരുടെ നേതൃത്വത്തിലാണ് സിപിഎം നടത്തിയത്. എൻഡിഎ സ്ഥാനാർഥി പ്രഫ. ടി.എൻ. സരസുവിന് വേണ്ടി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയിരുന്നു.
അതേസമയം ആലത്തൂരില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.