വിദേശ മത്സ്യ നിക്ഷേപത്തിനെ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാനം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ഉള്‍നാടന്‍ മത്സ്യബന്ധനം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാനം. അനുമതിയില്ലാത്ത വിദേശ മത്സ്യ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ലെന്ന് സംസ്ഥാനം. കൂടാതെ നദികളില്‍നിന്നും കായലുകളില്‍നിന്നും പിടിക്കുന്ന മത്സ്യത്തിന്റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കാനും പ്രജനന കാലത്ത് പിടിക്കുന്നത് നിയന്ത്രിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമമാണ് ഭേദഗതി ചെയ്യുക. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ വിജ്ഞാപനം ചെയ്ത നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സ്. നാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് പിടിക്കുന്നത് നിയന്ത്രിക്കും.
അതേസമയം അലങ്കാര മത്സ്യ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരും. ലൈസന്‍സില്ലാത്തവര്‍ക്ക് വ്യവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യ വിപണനം നടത്താനോ ടിക്കറ്റ് വെച്ച് 30 ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ അനുമതി നല്‍കില്ല. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ചര്‍ ഡെവലപ്മെന്റ് ഏജന്‍സികളും രൂപവത്കരിക്കും. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, ചില വിദേശ മത്സ്യ ഇനങ്ങളുടെ ഇറക്കുമതിക്കും അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ലെന്നും ഉല്പാദന യൂനിറ്റില്‍നിന്ന് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ലെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.