പി.വി.എസ്
മലപ്പുറം :സംസ്ഥാനത്തെ രണ്ടായിരത്തിലേറെ വരുന്ന ചെങ്കൽ ക്വാറികളിൽ ഭൂരിഭാഗത്തിന്റെയും പ്രവർത്തനാനുമതി നഷ്ടപ്പെട്ടു .അനധികൃത ക്വാറികൾ ഉൾപ്പെടെ ലോക്ഡൗണിൽ നിശ്ചലലമായതോടെ ചെങ്കല്ല് കിട്ടാതായി .ചെങ്കല്ല് ക്വാറികളിൽ സ്‌റ്റോക്ക് സൂക്ഷിക്കുന്നത് പതിവില്ലാത്തതിനാൽ വെട്ട് കല്ല് പുനരാരംഭിച്ചാലേ ഇനി കല്ല് കിട്ടൂ .കലക്ടർ ചെയർമാനായ ജില്ലാതല പരിസ്ഥിതി സമിതിയിൽ നിന്ന് നിശ്ചിത കാലയളവിലേക്ക് നേടുന്ന അനുമതിയനുസരിച്ചാണ് ക്വാറികൾ നേരത്തെ പ്രവർത്തിച്ചിരുന്നത് .ജില്ലാ സമിതികൾക്കുണ്ടായിരുന്ന ഈ അധികാരം 2018 സെപ്റ്റംബറിലും 2019 ഡിസംബറിലുമായി പുറപ്പെടുവിച്ച വിധികളിലൂടെ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്തു കളഞ്ഞിരുന്നു .സമിതിയിൽ പരിസ്ഥിതിവിദഗ്ദ്ധർ ഇല്ലാത്തതിനാലായിരുന്നു ഇത് .ജില്ലാതല സമിതിയിൽ നിന്ന് ആറു മാസം മുതൽ മൂന്നു വർഷം വരെ പരിസ്ഥിതികാനുമതി നേടിയ ക്വാറികളിൽ മിക്കതിന്റെയും പ്രവർത്തന കാലാവധി തീർന്നു .ബാക്കിയുള്ളവയുടെ അനുമതി കാലാവധിയും വൈകാതെ അവസാനിക്കും .ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ക്വോറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ലോക്ഡൗണിനു ശേഷമേ കേസ് പരിഗണിക്കാൻ സാധ്യതയുള്ളു .ജില്ലാതല സമിതികളിൽ നിന്ന് അനുമതി അധികാരം എടുത്തു കളഞ്ഞതോടെ സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി ആഘാത അവലോകന സമിതിക്കായി ഇതിന്റെ ചുമതല .വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരടങ്ങിയ ഈ സംവിധാനത്തിന് സംസ്ഥാനത്തെ നൂറുകണക്കിന് അപേക്ഷകളിൽ സ്ഥലം നേരിൽ സന്ദർശിച്ച് തീരുമാനമെടുക്കാൻ പ്രയാസമാണ് .അതോടെ സംസ്ഥാനതല സമിതിയുടെ പ്രവർത്തനം മന്ദഗതിയിലായി.ചെറിയ ക്വാറികൾ നടത്തുന്നവർക്ക് തിരുവനന്തപുരത്തെ ഓഫീസൽ പോയി അപേക്ഷിക്കുന്നത് ബുദ്ധിമുട്ടായി .മലപ്പുറം, കോഴിക്കോട്,കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കരിങ്കൽ ക്വാറികൾക്ക് നിയന്ത്രണം തുടരുന്നതിനാൽ കരിങ്കല്ല് ,എം.സാൻഡ്, മെറ്റൽ എന്നിവയും ലഭ്യമല്ല .