സിന്ധുമോൾ. ആർ
തൃശ്ശൂര്‍ : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൃശൂര്‍ ജില്ല കളക്ടര്‍ അനുമതി നല്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനമായത്.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ക്ഷേത്രം തുറക്കുന്നത്. 10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവര്‍ക്ക് ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ചല്‍ ക്യൂ വഴി ദിവസം 2000 പേര്‍ക്ക് വാതില്‍മാടം വരെ ദര്‍ശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും. ദര്‍ശനത്തിന് വരുന്നവര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഒരു ദിവസനം 25 വിവാഹങ്ങള്‍ മാത്രമേ നടത്താന്‍ അനുമതിയൊള്ളു. കൂടാതെ ഒരു വിവാഹ സംഘത്തില്‍ 12 പേരില്‍ കൂടുതല്‍ ആളുകള്‍ പോയേങ്കെടുക്കാന് പാടില്ല. ക്ഷേത്രത്തിനുള്ളില്‍ നിലവില്‍ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ നടത്താം. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും കളക്ടര്‍ അറിയിച്ചു.