ഉത്തർപ്രദേശ്: വ്യത്യസ്തമായ പരാതിയുമായാണ് ഉത്തർപ്രദേശിലെ ബാന്ദ ജില്ലിയുള്ള സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി കേട്ട് ഇതിൽ എങ്ങനെ കേസെടുക്കുമെന്ന ആശ്ചര്യത്തിലാണ് പൊലീസും. ഭർത്താവിനും മറ്റൊരും സ്ത്രീക്കും എതിരെയാണ് സ്ത്രീ പരാതിയുമായി എത്തിയത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നതായി ഭാര്യ പറയുന്നു. ഇതിനിടയിലാണ് ഭർത്താവ് കാറിലിരുന്ന് മറ്റൊരു സ്ത്രീക്കൊപ്പം ദോശ കഴിക്കുന്നത് ഭാര്യ കണ്ടുപിടിച്ചത്. ഇതോടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന് കീഴിൽ ജൂനിയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സ്ത്രീയുടെ ഭർത്താവ്.
ഭർത്താവ് കാമുകിക്കൊപ്പം ക്ഷേത്രത്തിൽ പോയെന്നും ഇവിടെ വെച്ച് ക്ഷേത്രത്തിന് പുറത്ത് കാർ നിർത്തി അടുത്തുള്ള കടയിൽ നിന്നും ദോശ വാങ്ങി ഇരുവരും കാറിലിരുന്ന് കഴിച്ചെന്നാണ് സ്ത്രീയുടെ പരാതി.
സഹോദരനൊപ്പമാണ് സ്ത്രീ ക്ഷേത്ര പരിസരത്ത് എത്തിയത്. ഇവിടെ വെച്ച് കാറിലിരുന്ന് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം ദോശ കഴിക്കുന്നത് കണ്ടുവെന്ന് സ്ത്രീ പറയുന്നു. ഭർത്താവിനേയും കാമുകിയേയും കയ്യോടെ പിടികൂടി സഹോദരനൊപ്പം നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
ഭർത്താവിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ഇയാൾ ചുറ്റിക്കറങ്ങാറുണ്ടെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാൻ ഭർത്താവിനും കഴിഞ്ഞില്ല.
എന്തായാലും സംഭവത്തിൽ സ്ത്രീയുടെ ആവശ്യപ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഭർത്താവിനെ താക്കീത് ചെയ്ത് പൊലീസ് വിട്ടയക്കുകയായിരുന്നു.