കൊൽക്കത്ത ∙ ബിജെപിയിൽ അർഹതപ്പെട്ടവർക്കു സ്ഥാനമില്ലെന്നും പാർട്ടി അഴിമതിക്കാരുടെയും കഴിവുകെട്ടവരുടെയും പിടിയിലാണെന്നും പാർട്ടി വിട്ട് ടിഎംസിയിൽ ചേർന്ന സുജാത മൊണ്ഡൽ ഖാൻ ആരോപിച്ചു.
2019ൽ ബിഷ്ണുപൂരിൽ വിജയിച്ചപ്പോൾ തന്റെ കരുത്തായിരുന്നു സുജാതയെന്നും എന്നാൽ ഇന്നവർ ചിലരുടെ കളിപ്പാവയായെന്നും ഭർത്താവ് സൗമിത്ര ഖാൻ ആരോപിച്ചു. 6,58,000 വോട്ടു നേടിയാണു താൻ ജയിച്ചതെന്നും അത് പാർട്ടി പ്രവർത്തകരുടെ സംഭാവനയാണെന്നു മറക്കരുതെന്നും സൗമിത്ര ചൂണ്ടിക്കാട്ടി.
ഒരു വർഷം മുൻപ് സുജാതയുടെ സ്വന്തം മാതാപിതാക്കൾ താമസിച്ച വീടാക്രമിച്ചത് ടിഎംസി ഗുണ്ടകളാണെന്നു മറക്കരുതെന്നും ഖാൻ ഓർമിപ്പിച്ചു. സ്വന്തം തീരുമാനങ്ങളെടുക്കാൻ സുജാതയ്ക്കു സ്വാതന്ത്ര്യമുണ്ടെങ്കിലും പേരിനൊപ്പപമുള്ള ഖാൻ അവർ ഇനി ഉപയോഗിക്കരുതെന്നു സൗമിത്ര ആവശ്യപ്പെട്ടു.
തെറ്റുതിരിച്ചറിഞ്ഞ് ഭർത്താവ് ടിഎംസിയിൽ എത്തുമെന്നാണു പ്രതീക്ഷയെന്ന് സുജാത പറഞ്ഞു. ടിഎംസി എംപി സൗഗത റോയിയുടെ സാന്നിധ്യത്തിലായിരുന്നു സുജാതയുടെ പ്രഖ്യാപനം.
അതേസമയം, വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അംഗസംഖ്യ നിയമസഭയിൽ രണ്ടക്കം കടന്നാൽ താൻ ട്വിറ്റർ വിടുമെന്നു മമതയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ബിജെപി 200ലേറെ സീറ്റുകൾ നേടുമെന്ന അമിത് ഷായുടെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു.