സംസ്ഥാനത്ത് ആദ്യമായി കംമ്പ്യൂട്ടർ ഉപയോഗിച്ച് പരീക്ഷ എഴുതി സമ്പൂർണ വിജയം കൈവരിച്ച് ഹാരൂൺ…
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ മുൻകരുതലുകൾ പാലിച്ചുള്ള എസ്എസ്എൽസി പരീക്ഷയായിരുന്നു ഇക്കുറി നടന്നത്. മഹാമാരിക്കാലത്തെ ഈ പരീക്ഷ വ്യത്യസ്തമായ രീതിയിൽ എഴുതി ശ്രദ്ധ നേടിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.മങ്കട സ്‌കൂളിലെ ഹാരൂൺ കരീം ടികെ എന്ന കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥി.
കമ്പ്യൂട്ടർ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നേടിയാണ ഹാരുൺ ഈ നേട്ടത്തിലേക്ക് നടന്നടുത്തത്. മാത്രമല്ല, സ്‌ക്രൈബിന്റെ സഹായമില്ലാതെ പരീക്ഷ എഴുതിയ ഹാരൂൺ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുകളും നേടി. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ ഹാരൂണിന്റെ കാര്യം മന്ത്രി സി. രവീന്ദ്രനാഥ് എടുത്തു പറയുകയും ചെയ്തു.
ഇൻവിജിലേറ്റർ മനോജ് വായിച്ചുകൊടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ കംപ്യൂട്ടറിൽ ടൈപ്പ് ചെയത് അവ പ്രിന്റ് ചെയ്ത് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകൾക്കൊപ്പം നൽകുകയായിരുന്നു ഹാരൂൺ. ജി.എച്ച്.എസ്.മങ്കട സ്‌കൂളിൽ ഹാരൂണിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
‘എന്നെക്കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തിന് എന്തിന് മറ്റുള്ളവരുടെ സഹായം തേടണം എന്നാണ്’ ഹാരൂണിന്റെ പക്ഷം. പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ ശേഷം സ്റ്റാൻഡ് ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിടെക് ചെയ്യാനാണ് ഹാരുൺ തയാറെടുക്കുന്നത്