ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡല്‍ വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ഹാങ് ചോയില്‍ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്.
ജ്യോതി സുരേഖ– ഓജസ് പ്രവീണ്‍ സഖ്യമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 2018ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന അവസാന ഏഷ്യൻ ഗെയിംസില്‍ 70 മെഡലുകള്‍ നേടിയായിരുന്നു ഇന്ത്യ ചരിത്രം കുറിച്ചത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഇന്നലെവരെ 69 മെഡലുകള്‍ നേടിയിരുന്ന ഇന്ത്യ ഇന്ന് രാവിലെ 35 കിലോമീറ്റര്‍ മിക്സഡ് നടത്ത മത്സരത്തില്‍ വെങ്കലം സ്വന്തമാക്കിയതോടെ മുൻ റെക്കോര്‍ഡിനൊപ്പമെത്തി. റേസ് വാക്ക് മിക്സഡ് ടീമില്‍ രാം ബാബുവും മഞ്ജു റാണിയുമാണ് വെങ്കലം നേടിയത്. തുടര്‍ന്ന് ജ്യോതി സുരേഖ– ഓജസ് പ്രവീണ്‍ സഖ്യം 71ാം മെഡലിലേക്ക് അമ്പെയ്യുകയായിരുന്നു. ഇനി അത്‌ലറ്റിക്സില്‍ ഉള്‍പ്പെടെ നിരവധി മെഡലുകള്‍ ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.
നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോയില്‍ ഇറങ്ങും. മലയാളിയായ ഷീന വര്‍ക്കി ട്രിപ്പില്‍ ജംപിലും ഇന്ന് മത്സരിക്കുന്നുണ്ട്. 4×400 മീറ്റര്‍ റിലേ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കാൻ ഇറങ്ങും. മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്നലെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം പരുള്‍ ചൗധരിയും ജാവലിൻ ത്രോയില്‍ അന്നു റാണിയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതാദ്യമായാണ് ഗെയിംസിന്റെ ചരിത്രത്തില്‍ ജാവലിനില്‍ ഒരു ഇന്ത്യൻ വനിതാ താരം സ്വര്‍ണം നേടുന്നത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സലും വനിതാ ലോങ് ജംപില്‍ മലയാളി താരം ആൻസി ജോസനും വെള്ളി നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക് മീറ്റില്‍ മിക്സഡ് റിലേയിലും ഇന്ത്യൻ ടീം വെള്ളി സ്വന്തമാക്കിയിരുന്നു.