KeralaLatest

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം

“Manju”

പത്തനംതിട്ട: സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച്‌ കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും രാഷ്ട്ര ജീവിതത്തിലെയും ശുചിത്വത്തെ കുറിച്ചും ശുദ്ധിയെ കുറിച്ചും എന്നും സംസാരിച്ച, ചിന്തകള്‍ പങ്കുവച്ച, ദര്‍ശനങ്ങള്‍ സമൂഹത്തിന് നല്‍കിയ രാഷ്ട്രപിതാവിന്റെ സ്മരണ ശക്തമായി പുതുക്കുന്ന ദിനമാണ് ഒക്ടോബര്‍ രണ്ട്. വര്‍ത്തമാന കാലത്തില്‍ ഗാന്ധിജി പഠിപ്പിച്ച പാഠങ്ങള്‍ ഏതൊക്കെ തലങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നു കൂടി പരിശോധിക്കണം. ഗാന്ധിജിയെ ഓര്‍ക്കുന്നതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെ വലിയ ചിന്തകള്‍ നമ്മുടെ സാമൂഹിക, വ്യക്തി ജീവിതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതും അനിവാര്യമാണ്.

ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ പോലീസ് വകുപ്പ് സജ്ജരായിരിക്കുകയാണ്. സംസ്ഥാനതലത്തില്‍ തന്നെ മാതൃകയാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനം പോലീസ് വകുപ്പ് ഏറ്റെടുത്ത് ചെയ്യുന്നത്. 24 സ്‌കൂളുകളിലായി ആരംഭിച്ച പ്രവര്‍ത്തനം സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച്‌ പരിപാടി പൂര്‍ത്തീകരിക്കും.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ലോക്ക്ഡൗണിന്റെ സാഹചര്യമുണ്ടായി. ജനങ്ങളുടെ സംരക്ഷണത്തോടൊപ്പം ജീവനോപാധി കൂടി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രതിരോധം വര്‍ധിപ്പിച്ച്‌ ഇളവുകള്‍ അനുവദിക്കുന്നതിനായി വാക്സിനേഷന്‍ പൂത്തീകരിക്കണം. 92.4 ശതമാനമാണ് ഇപ്പോഴത്തെ വാക്സിനേഷന്‍ റേറ്റ്. അലര്‍ജിയുള്ളവര്‍, കോവിഡ് ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് ഇനി വാക്സിന്‍ നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പഠനം സാധ്യമാണെങ്കിലും സാമൂഹിക ജീവിതം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക വികാസത്തിന് വേണ്ടിയുള്ളതാണ്.

സാമൂഹിക അന്തരീക്ഷത്തില്‍ എങ്ങനെ ഇടപെടണമെന്നത് കുട്ടികള്‍ പഠിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പാണ് അവസാന തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച്‌ അവലോകനം നടക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഉള്ള വ്യക്തികള്‍ ഉള്ള വീട്ടില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, കൗണ്‍സിലര്‍ സുമേഷ് ബാബു, ഡിവൈ.എസ്.പി. കെ. സജീവ്, എഇഒ സന്തോഷ് കുമാര്‍, കൊടുന്തറ ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്മിതാ കുമാരി, സിഐ ജി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button