നന്ദകുമാർ വി ബി
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് ചൊല്ല്. എന്നാല്‍ ഈ കോവിഡ് കാലം അതിനൊരു തിരുത്ത് വരുത്തുന്നു – വിവാഹം ഓണ്‍ലൈനില്‍ നടക്കും. ആഗോള മഹാമാരിയെ തുടര്‍ന്നാണ് നിശ്ചയിച്ചുറപ്പിച്ച പല വിവാഹങ്ങളും വെര്‍ച്വല്‍ ലോകത്ത് നടക്കുന്നത്. ധാരാളം പേര്‍ വിവാഹം മാറ്റിവച്ചു. മറ്റ് ചിലരാകട്ടെ ആളും അമ്ബാരിയുമില്ലാതെ കുറച്ചു പേരെ സാക്ഷിയാക്കി കല്യാണം നടത്തുന്നു. മൂന്നാമത്തെ കൂട്ടരാണ് ഓണ്‍ലൈനില്‍ കല്യാണം നടത്തുന്നത്. കൊറോണ മൂലം അന്യദേശത്ത് കുടുങ്ങിപ്പോയ വധൂവരന്മാര്‍ ഇപ്പോള്‍ കല്യാണം വാട്‌സാപ്പിലൂടെ മാത്രം. നേരിട്ട് താലിചാര്‍ത്തല്‍ ഇല്ല. പകരം വാട്‌സാപ്പ് വീഡിയോയിലൂടെ വധൂവരന്‍മാര്‍ താലിചാര്‍ത്തും. ഇങ്ങനെ നിരവധി പേരാണ് ഈയിടെ വെച്വല്‍ കല്യാണം നടത്തിയത് വിദേശത്തത് തുടങ്ങിയ ഈ രീതി ഇവിടെ ആലപ്പുഴയിലാണ് ആദ്യം നടന്നത്. തുടര്‍ന്ന് ഇവിടെയും നൂറുകണക്കിന് പേരാണ് കോവിഡ് 19 കാലത്ത് വാട്‌സാപ്പിലൂടെയും സൂം വീഡിയോയിലൂടെയും വിവാഹിതരാകുന്നത്. ഇത്തരം വിവാഹങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.
പക്ഷേ ഈ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലായെന്ന് പലര്‍ക്കും അറിയില്ല. ലോക്ഡൗണിനു ശേഷം എത്രയും വേഗം പങ്കാളി വിസയില്‍ വിദേശത്തേക്ക് പോകാന്‍ താല്പര്യപ്പെടുന്നവരാണ് പ്രധാനമായും ഓണ്‍ലൈന്‍ കല്യാണത്തിന്റെ സാധുത തേടുന്നത്.പക്ഷേ വധൂവരന്‍മാര്‍ രണ്ടിടത്തിരുന്ന് ഓണ്‍ലൈനില്‍ താലികെട്ടിയാല്‍ ഇന്ത്യന്‍ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മതാചാരപ്രകാരമുള്ള വിവാഹമാണ് അംഗീകരിച്ചിട്ടുള്ളത്. വാട്‌സാപ്പ് വഴിയുള്ള താലിചാര്‍ത്തല്‍ ഇക്കൂട്ടത്തില്‍പെടുത്തി അംഗീകരിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരം ചില വിവാഹങ്ങള്‍ സംസ്ഥാനത്തും നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഓരോരുത്തരുടെ മന:സമാധാനത്തിന് വേണ്ടിയുള്ളത്. കുറിച്ച മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തല്‍ ചടങ്ങ് നടത്തിയ ശേഷം പിന്നീട് നാട്ടിലെത്തി നിയമപരമായി വിവാഹം കഴിക്കാം. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹിതരായവര്‍ പിന്നീട് നിയമപ്രകാരം താലിചാര്‍ത്തിയാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ – തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.