കൊറോണയെ അതിജീവിച്ച് 113കാരി
സിന്ധുമോള്‍ ആര്‍
മാഡ്രിഡ്: രാജ്യത്തെ ഏറ്റവും പ്രായമേറിയ വനിത കോവിഡ് രോഗത്തിൽനിന്നു മുക്തി നേടിയതിൽ സന്തോഷിക്കുകയാണ് സ്പെയിൻ. വയോധികർക്കുള്ള റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്ന 113കാരി മരിയ ബ്രന്യാസ് ആണ് രോഗമുക്തി നേടിയത്. ഇവർക്കൊപ്പം റിട്ടയർമെന്റ് ഹോമിൽ കഴിഞ്ഞിരുന്ന മിക്കവരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കിഴക്കൻ നഗരമായ ഒലോട്ടിലെ സാന്റാ മരിയ ഡേൽ തുറ കെയർഹോമിൽ കഴിഞ്ഞിരുന്ന മരിയയ്ക്ക് ഏപ്രിലിലാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ അന്തേവാസിയാണ് മരിയ. കോവിഡ് മൂലമുണ്ടായ ശ്വാസതടസ്സത്തെത്തുടർന്ന് തന്റെ മുറിയിൽ ഐസലേഷനിൽ കഴിയുകയായിരുന്നു അവർ.
യുഎസിലെ സാൻഫ്രാൻസിസ്കോയിൽ 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. വടക്കൻ സ്പെയിനിൽനിന്നുള്ള കുടുംബം മാധ്യമപ്രവർത്തകനായ പിതാവിന്റെ ജോലി സംബന്ധമാണ് യുഎസിൽ കഴിഞ്ഞത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയം ബ്രന്യാസും കുടുംബവും സ്പെയിനിലേക്കു തിരികെപ്പോന്നു. 1918–19ലെ സ്പാനിഷ് ഫ്ലൂവിനെയും 1936–39ലെ സ്പെയിനിലെ ആഭ്യന്തര യുദ്ധത്തെയും മരിയ അതിജീവിച്ചു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ 27,000ൽ പരം മരണങ്ങളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.