KeralaLatest

ദുബായില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശിയായ ഗര്‍ഭിണിക്ക് കോവിഡ്

“Manju”

സ്വന്തം ലേഖകൻ

വടകര : കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. നരിപ്പറ്റ സ്വദേശിയായ 30 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് എട്ടിന് പുലര്‍ച്ചെ 2 മണിക്ക് ദുബായ്- കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. മെയ് 12 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെകൂടാതെ ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്.ഇന്ന് 78 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2596 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2477 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2444 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 119 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 4323 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 23217 പേരാണ്. ഇന്ന് വന്ന 21 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര്‍ ആശുപത്രി വിട്ടു.
ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 211 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര്‍ ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജാഗ്രതാ പോര്‍ട്ടല്‍ ട്രെയിനിംഗ് നല്‍കി.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 220 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1877 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7186 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Related Articles

Back to top button