ഇടുക്കി:തൊടുപുഴയിൽ കോവിഡ് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് ബാർബറെ വീട്ടിൽ വിളിച്ചു വരുത്തി മുടിവെട്ടിച്ച സംഭവത്തിൽ പൊലീസ് കേസടുത്തു. യുവാവിനെ തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജിൽ പ്രവർത്തിക്കുന്ന സർക്കാർ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേയ് ആറിനാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയും ചെന്നൈയിൽനിന്ന് നാട്ടിലെത്തിയത്.
യുവാവിന്റെ മുടിവെട്ടിയ ശേഷം മടങ്ങും വഴി ബാർബർ ഉടുമ്പന്നൂരിൽ ഒരാളുടെയും കരിമണ്ണൂരിൽ മൂന്ന് പേരുടെയും കൂടി മുടിവെട്ടി. വിവരമറിഞ്ഞ് ഉടുമ്പന്നൂർ പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. റെയ്ച്ചൽ പി.ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ യുവാവിന്റെ വീട്ടിലെത്തി. തുടർന്ന് കരിമണ്ണൂർ പി.എച്ച്.സി.യുടെ സഹായത്തോടെ ബാർബറേയും ഇയാൾ മുടിവെട്ടിക്കൊടുത്ത മറ്റുള്ളവരേയും കണ്ടെത്തി. ബാർബർ ഉൾപ്പെടെ മറ്റ് അഞ്ച് പേരെയും അവരവരുടെ വീടുകളിലാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.