ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ വെടിവെപ്പ്
സ്വന്തം ലേഖകൻ
ഇടുക്കി:ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ ഇന്നലെ രാത്രി വെടിവെപ്പുണ്ടായി.വെടിവെയ്പ്പില്‍ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഴയകാല സിനിമാ നടി കെ.ആര്‍.വിജയയുടെ ലുണ്ടായിരുന്ന കെ.ആര്‍.വി എസ്റ്റേറ്റ് ഗ്ലോറിയാ ഫാംസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തോട്ടം പിന്നീട് കൈമാറിയിരുന്നു.680 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടവുമായി ബന്ധപ്പെട്ട് മുംബൈയിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ പുരോഗമിച്ചുവരികയാണ്.ഇതിനിടെയാണ് സ്ഥലം കൈവശപ്പെടുത്തുന്നതിനായി ശ്രമങ്ങള്‍ നടത്തിവന്ന മറ്റൊരാളും ഗുണ്ടകളും സ്ഥലത്തെത്തി അക്രമം അഴിച്ചുവിട്ടത്.
ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകള്‍ എസ്റ്റേറ്റിലെത്തിയത്. സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. തോട്ടത്തിനുള്ളില്‍ കടന്ന ഗുണ്ടാസംഘം വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരുടെ പരുക്ക് വെടിയേറ്റല്ലന്നാണ് സൂചന.
ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്നു ക്വൊട്ടേഷന്‍ സംഘവുമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ സഞ്ചരിച്ച ബെന്‍സ് കാറടക്കം പിടിച്ചെടുത്തിട്ടുണ്ട്. തോട്ടവുമായി ബന്ധപ്പെട്ട് വ്യവഹാരം നടത്തുന്ന ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളും ശാന്തന്‍പാറയിലെത്തിയിട്ടുണ്ട്.