നിലകൾ തകർന്ന് നിർമ്മാണമേഖല
അജിത് ജി.പിള്ള, ചെങ്ങന്നൂർ
ലോക് ഡൗണിന് മുൻപ് പണികൾ ആരംഭിച്ചു. പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ മേഖല പാടെ തകർന്നു കിടക്കുന്നു.കോട്ടയം ജില്ലയിലെ പായിപ്പാട് നിന്നുമാണ് അന്യസംസ്ഥാന തൊഴിലാളികൾ ഈ പ്രദേശത്ത് ജോലിക്ക് എത്തിയിരുന്നത്. ഇതിൽ ഭൂരിഭാഗവും തിരികെ പോയിരിക്കുന്നു.
മറ്റുള്ളവർക്ക് യാത്രാ വിലക്കുകൾ. സാധനങ്ങളുടെ വിലക്കയറ്റം, ലോൺ കിട്ടുന്നത് മുടങ്ങിയിരിക്കുന്നത് അങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും കരാറുകാരും ഒപ്പം വീടുകളുടെ നിർമ്മാണവും, അറ്റകുറ്റപ്പണികൾ നടത്തുന്നവരും ദുരിതമനുഭവിക്കുകയാണ്. സിമന്റ്, മെറ്റൽ പൊടി, ബി സാൻഡ് എം സാൻഡ് എന്നിവയ്ക്കെല്ലാം വില കൂടിയിരിക്കുന്നു. പൂഴ്ത്തി വയ്ക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്നറിയില്ല, സാധനങ്ങൾ കിട്ടാനില്ല എന്ന മറുപടിയാണ് പല സ്ഥാപനങ്ങളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു കാര്യത്തിൽ സമാധാനപെടാം. നമ്മുടെ സ്വന്തം നാടിന്റെ ജോലിക്കാർ പലരും പണിയെടുക്കുവാൻ തയ്യാറായിരിക്കുന്നു.ആലപ്പുഴ ജില്ലയുടെ പല ഭാഗത്തു നിന്നും ചെങ്ങന്നൂർ താലൂക്കുകളിൽ ജോലി എടുത്തു മടങ്ങുന്ന നിർമ്മാണതൊഴിലാളികളെ കാണുവാൻ കഴിയുന്നുണ്ട്.
കുട്ടനാട്ടിലെ കാവാലം, രാമൻകരി, തായങ്കരി എന്നിവിടങ്ങളിലുള്ള കരാറുകാരൻ ജഗദീഷ്, മേസ്തരി പ്രദീപ്, ആശാരി അനീഷ്, മൈക്കാട് ജയൻ എന്നിവർ ദിവസവും തങ്ങളുടെ വാഹനങ്ങളിൽ ചെങ്ങന്നൂരിൽ എത്തി മടങ്ങുന്നു.
കരാറുകാർക്കും തൊഴിലാളികൾക്കും ഒപ്പം, പാതിവഴിയിൽ മുടങ്ങി കിടക്കുന്ന തങ്ങളുടെ സ്വപ്നക്കൂടിന്റെ ദുരവസ്ഥ ഓർത്ത് വേനൽ മഴയ്‌ക്കൊപ്പം കേഴുന്നവരെയും കാണുന്നുണ്ട്