വി.എം.സുരേഷ് കുമാർ
വടകര : കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി. നാദാപുരം പാറക്കടവ് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ 78കാരനായ ഇദ്ദേഹം എന്‍.ഐ.ടി ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.
ഇന്ന് വന്ന 501 പേര്‍ ഉള്‍പ്പെടെ 5659 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 25479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 47 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേര്‍ ആശുപത്രി വിട്ടു.
ഇന്ന് 56 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3129 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3077 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3032 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 52 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
806 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 352 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 439 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 99 പേര്‍ ഗര്‍ഭിണികളാണ്.