വി.എം.സുരേഷ് കുമാർ
വടകര: കല്ലാച്ചിയില്‍ വാഹനപരിശോധനക്കിടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കഞ്ചാവ് പൊതിയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കല്ലാച്ചി പൈപ്പ് ലൈന്‍ റോഡ് പരിസരത്തെ കുരുന്നംകണ്ടി താഴെ കുനിയില്‍ സൗജിക്കിനെയാണ് (32) നാദാപുരം സിഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 450 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയെത്തിയ സ്‌കൂട്ടര്‍ പോലീസ് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ പേപ്പര്‍ എടുക്കാനെന്ന മട്ടില്‍ സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് കഞ്ചാവ് പൊതിയുമെടുത്തു. കടകള്‍ക്ക് പിറകിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സ്ഥലത്തുണ്ടായിരുന്ന എംസ്പി സേനാംഗങ്ങള്‍ ഉള്‍പെടെയുള്ളവര്‍ പിന്തുടര്‍ന്നു മല്‍പിടുത്തത്തിലുൂടെ കീഴടക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഊട്ടി, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാദാപുരം എസ്‌ഐ വി.വി.ശ്രീജേഷ്, സിപിഒമാരായ കെ.വിജേഷ്, എന്‍.ഗോപാലകൃഷണന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം കല്ലാച്ചിയില്‍ റോഡ് പ്രവൃത്തി നടത്തുകയായിരുന്ന ഊരാളുങ്കലിലെ തൊഴിലാളികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും സൗജിക്ക് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പ്രതി സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.