ശ്രീജ.എസ്
കൊച്ചി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ സമർപ്പിച്ച ആശയം ചോർന്നതായി യുവസംരഭകർ. കൊച്ചി ആസ്ഥാനമായുള്ള ‘സപ്തവേദ ഹെർബൽസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്റ്റാർട്ട് അപ്പ് മിഷനിൽ സമർപ്പിച്ച ‘സാനിറ്റൈസർ വാച്ച്’ എന്ന ആശയം ചോർന്നതായാണ് സംരംഭകർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
കൈയിൽ കെട്ടാവുന്ന സ്ട്രാപ്പും സാനിറ്റൈസർ നിറയ്ക്കാവുന്ന കണ്ടെയ്‌നറും ഉൾക്കൊള്ളുന്ന വാച്ചാണ് കമ്പനി തയ്യാറാക്കിയത്. വാച്ചിൽ ഞെക്കിയാൽ കൈയിലേക്ക് സാനിറ്റൈസർ സ്‌പ്രേ ചെയ്യുന്ന തരത്തിലാണ് രൂപകല്പന.
വാച്ചിന്റെ മാതൃക സ്റ്റാർട്ട് അപ്പ് മിഷന് മാർച്ച് 28-നാണ് കൈമാറിയത്. എന്നാൽ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് വേണ്ടി തിരുവനന്തപുരത്തുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ വികസിപ്പിച്ച ഉത്പന്നം സപ്തവേദയുടെ സാനിറ്റൈസർ വാച്ചിന് സമാനമാണെന്ന് സപ്തവേദ സി.ഇ.ഒ. മുഹമ്മദ് ഷെഫീക് ആരോപിച്ചു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ടെന്നും മുഹമ്മദ് ഷെഫീഖ് പറഞ്ഞു. സപ്തവേദ പ്രൊഡക്ട് ഡെവലപ്‌മെന്റ് ഹെഡ് ഡോ. നിസാർ മുഹമ്മദ്, കെ.എം.എസ്. ശരീഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.