കൊല്ലം/പത്തനംതിട്ട • ആദ്യം അമ്പരന്നു, പിന്നീട് കുഞ്ഞ് ധ്രുവിന്റെ മുഖത്തു പാൽപ്പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുഖങ്ങളിലേക്ക്. കണ്ടുനിന്നവരുടെ കണ്ണുകളിൽ നനവ്.
അമ്മ പോയതറിയാതെ, അച്ഛന്റെ ക്രൂരതയുടെ കഥയറിയാതെ അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിലേക്കെത്തിയ ഒരു വയസ്സുകാരൻ ധ്രുവ് ഇനി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കരുതലിൽ വളരും.
മൂർഖൻ പാമ്പിന്റെ കടിയേറ്റ്, ക്രൂരതയ്ക്കിരയായി മരിച്ച ഉത്രയുടെ മകനെ ഇന്നലെ ഉച്ചയോടെയാണ് അഞ്ചൽ പൊലീസ് ഉത്രയുടെ വീട്ടിൽ എത്തിച്ചത്.ഉത്രയുടെ മരണത്തിനു പിന്നാലെ ഭർത്താവ് സൂരജ്, കുട്ടിയെ അടൂരിലെ തന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. ശിശുക്ഷേമസമിതിയുടെ ഉത്തരവിന്റെ ബലത്തിലായിരുന്നു ഇത്.
കേസിൽ സൂരജ് അറസ്റ്റിലായതോടെ കുട്ടിയുടെ സംരക്ഷണം പിതാവിന്റെ വീട്ടിൽ സുരക്ഷിതമല്ലെന്നു കണ്ട് കൊല്ലം ശിശുക്ഷേമ സമിതി മുൻ ഉത്തരവ് റദ്ദാക്കി, കുട്ടിയെ കൈമാറാൻ നിർദേശിച്ചു. കുട്ടിയെ വിട്ടുകിട്ടാൻ ഉത്രയുടെ മാതാപിതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.