ArticleLatest

മുട്ടത്തു വര്‍ക്കി – ജനകീയ എഴുത്തുകാരന്‍

“Manju”

 

മുട്ടത്തു വര്‍ക്കി മലയാളത്തിലെ ജനകീയനായ എഴുത്തുകാരനായിരുന്നു. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്.

ശരാശരി മലയാളിയെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സാഹിത്യ മാന്ത്രികനായിരുന്നു. ഭാഷയില്‍ ഏറ്റവും കൂടുതല്‍ നോവലുകള്‍ എഴുതിയതും അദ്ദേഹം തന്നെ. 2020 ല്‍ അദ്ദേഹം വിട്ടുപിരിഞ്ഞിട്ട് 31 വര്‍ഷമാവുന്നു, കോട്ടയത്ത് 1989 മെയ് 28നു ആയിരുന്നു അന്ത്യം

കാവ്യലോകത്തിന് ചങ്ങമ്പുഴയുടെ സംഭാവന എന്തോ അതാണ് നോവല്‍ സാഹിത്യത്തിന് മുട്ടത്തു വര്‍ക്കി നല്‍കിയതെന്ന് ഇപ്പോള്‍ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.അദ്ദേഹത്തിന്‍റെ കൃതികളില്ലായിരുന്നുവെങ്കില്‍ സാക്ഷരതയില്‍ നൂറു ശതമാനം മികവ് കൈവരിക്കാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകുമായിരുന്നോ ? സംശയമാണ്.

81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യരും ലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി’ എന്ന് കേസരി ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1915 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂട്ടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി.

കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു. 1950 മുതൽ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. പത്രത്തിലെ ‘നേരും നേരമ്പോക്കും’ എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.

ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ. ഭാര്യ തങ്കമ്മ വർക്കി.

ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.

മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.

അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് 1957 ൽപ്രസിഡന്റിന്റെ വെള്ളിമെഡൽ ലഭിച്ചു തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു.

ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന “പൈങ്കിളി സാഹിത്യം” എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.

വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്
“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി.”

ജീവിത യാഥാർഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു മുട്ടത്തു വർക്കിയെന്ന് സക്കറിയയും അഭിപ്രായപ്പെടുന്നു. ‘റിയലിസത്തിന്റെ മണ്ണിൽ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിപ്പിക്കുക എന്ന വിഷമം പിടിച്ച കൃത്യമാണ് അദ്ദേഹം നിർവ്വഹിച്ചതെ’ന്നും സക്കറിയ പറയുന്നു.

ബോറിസ് പാസ്റ്റര്‍നാക്കിന്‍റെ ഡോ ഷിവാഗൊ എന്ന നോവല്‍ മുട്ടത്തുവര്‍ക്കി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button