KeralaLatest

ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍

“Manju”

 

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം അവസാനിക്കുന്ന ജൂണ്‍ ആദ്യം മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്ന് മുതല്‍ സാധാരണ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. രാജസ്ഥാന്‍, ഛത്തീസ്ഗന്ധ്, ബംഗാള്‍, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചു.
നിലവില്‍ ശ്രമിക് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ട്രെയിന്‍ സര്‍വീസ് ഈ സാഹചര്യത്തില്‍ ആരംഭിക്കരുത്. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ കത്തില്‍ പറഞ്ഞു.

അതേസമയം ബി ജെ പി ഭരിക്കുന്ന ഗോവ, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മാളുകള്‍ തുറക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ആവശ്യപ്പെട്ടപ്പോള്‍ റെസ്‌റ്റോറന്റുകള്‍ക്ക് അടക്കം പ്രവര്‍ത്താനാനുമതി നല്‍കണമെന്നാണ് ഗോവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലെല്ലാം അടുത്ത രണ്ട് ദിവസത്തിനകം കേന്ദ്രത്തിന്റെ തീരുമാനം വരും. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി ഇന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തേണ്ട ഇളവിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button