വി.എം.സുരേഷ് കുമാർ
വടകര: തൂണേരി ഗ്രാമ പഞ്ചായത്തിലെ വെള്ളൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നാദാപുരം മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം മൊത്ത വിതരണത്തിനെടുത്ത് നാദാപുരം മേഖലയിലെ മത്സ്യവിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന വെള്ളൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത് .
ഒരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ യുവാവിന്റെ വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി 108 ആബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ ഉമ്മ ധര്‍മ്മടം സ്വദേശിനി കഴിഞ്ഞ ദിവസം കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റിലെ മറ്റ് തൊഴിലാളികളുടെ കൂടി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് പോസിറ്റീവായ പരിശോധന ഫലം പുറത്ത് വന്നത്.
കോവിഡ് സ്ഥിതീകരിച്ച നിരവധി വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. ഇയാള്‍ നാദാപുരം മേഖലയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളുമായി ബന്ധം പുലര്‍ത്തിയിരുന്നു.
തൂണേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ നിര്‍ത്തി വെയ്ക്കുവാനും തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഗ്രാമപഞ്ചായത്ത് അംഗം വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു.