ചൈന സൈനികാഭ്യാസം അവസാനിപ്പിക്കണം; അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും
വാഷിങ്ടണ്‍: തായ്വാന് കടലിടുക്കില്‍ ചൈന നടത്തുന്ന സൈനികാഭ്യാസം ഉടന്‍ അവസാനിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസും ആസ്ട്രേലിയയും ജപ്പാനും.
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംയുക്തപ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളും അറിയിച്ചു.
യു.എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് ശേഷം മേഖലയില്‍ ചൈന വന്‍ തോതില്‍ സൈനികവിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയൊഴികെ ക്വാഡ് രാജ്യങ്ങള്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യമന്ത്രി ഹയാഷി യോഷിമാസ എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
കംബോഡിയന്‍ തലസ്ഥാനം നോം പെന്നില്‍ നടന്ന 55-ാമത് ആസിയാന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തായ്വാന് വിഷയത്തില്‍ നടത്തുന്ന സൈനികാഭ്യാസമടക്കം അന്താരാഷ്ട്ര സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്ന പ്രവൃത്തികള്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതില്‍ മൂന്ന് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ചൈന വിക്ഷേപിച്ച മിസൈലുകളില്‍ അഞ്ചെണ്ണം ജപ്പാന്റെ സാമ്ബത്തിക മേഖലയില്‍ പതിച്ചതായും രാജ്യങ്ങള്‍ ആരോപിച്ചു.
തായ്വാനില് നടക്കുന്ന കാര്യങ്ങള്‍ മേഖലയെയാകെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ദക്ഷിണ ചൈനക്കടല്‍ പോലെ തന്നെ ഏറെ പ്രാധാന്യമുള്ള ജലപാതയായതിനാല്‍ തായ്വാന് കടലിടുക്കിലെ നിലവിലെ സാഹചര്യം ലോകത്തെ മുഴുവനായി ബാധിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതേ സമയം ഏക ചൈന നയത്തിലും തായ്വാന് വിഷയത്തില്‍ മുമ്ബ് സ്വീകരിച്ച നിലപാടുകളിലും മാറ്റമില്ലെന്നും യു.എസും ആസ്ട്രേലിയയും ജപ്പാനും വ്യക്തമാക്കി.