പ്രജീഷ് വള്ള്യായി
ഉത്തര്‍പ്രദേശില്‍ കോവിഡ് ടെസ്റ്റ് സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നുകളഞ്ഞു. മീറത്ത് മെഡിക്കല്‍ കോളജിലാണ് സംഭവം. ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങുകളുടെ സംഘം സാമ്പിളുകളുമായി കടന്നുകളയുകയായിരുന്നു. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരുടെ സാമ്പിളുകളാണ് കുരങ്ങന്മാര്‍ കയ്യിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പിളുകള്‍ കൈവശപ്പെടുത്തിയ കുരങ്ങന്മാര്‍ മരച്ചില്ലയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്ലൗസുകള്‍ കടിച്ചുപറിക്കുന്നതും കാണാം.
എന്നാല്‍ സംഗതി കൊറോണ വൈറസായതിനാല്‍ ആരും ആ ഭാഗത്തേക്ക് അടുത്തില്ല.കോവിഡ് രോഗികളുടെ ടെസ്റ്റിങും മറ്റും നടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മീറത്തിലെ ഈ ആശുപത്രി. അതേസമയം സംഭവം സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍, കുരങ്ങന്മാര്‍ കൈവശപ്പെടുത്തിയത് കോവിഡ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്രവം അല്ലെന്നാണ് വ്യക്തമാക്കുന്നത്.
വിഷയത്തിൽ അന്വേഷണം നടത്തും എന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം അതി രൂക്ഷമാണ്. അതേസമയം കുരങ്ങന്മാര്‍ കൈവശപ്പെടുത്തിയ സാമ്പിളുകളിലൂടെ രോഗം പടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.