വി എം സുരേഷ്കുമാർ
വടകര : കോവിഡ് സ്ഥിരീകരിച്ച തൂണേരി കോടഞ്ചേരി സ്വദേശിയായ യുവാവ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങള്‍ ലംഘിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇയാൾക്കെതിരെ നിയമ നടപടി ഉണ്ടാകും. ആരോഗ്യ വകുപ്പിൻ്റെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
തലശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായോ, അധികൃതരുമായോ ബന്ധപ്പെടണമെന്നും ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിര്‍ദേശങ്ങൾ ഇയാള്‍ പാലിച്ചില്ല.
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനെയോ അധികൃതരെയോ അറിയിക്കാതെ ഇയാള്‍ കാറില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സ്രവ പരിശോധനക്കായി എത്തുകയും പിന്നീട് പുറമേരി, തൂണേരി ടൗണുകളിലെല്ലാം എത്തി പലരുമായി സമ്പർക്കം പുലർത്തുകയും ചെയ്തു.
പുറമേരിയില്‍ നിരവധി കടകളില്‍ എത്തുകയും സുഹൃത്തുക്കളുമായി ഇടപഴകുകയും ചെയ്തു. വളയം, കക്കട്ട് മത്സ്യമാര്‍ക്കറ്റുകളില്‍ മാസ്ക് ഇല്ലാതെ എത്തിയതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സ്രവം പരിശോധനക്കെടുത്ത ആശുപത്രിയില്‍നിന്ന് ബുധനാഴ്ച രാവിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന നിർദേശവും അവഗണിച്ചു.
രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ ഡിഎംഒയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകി ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഇയാൾ സ്വബോധത്തിൽ ആയിരുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.