യുഎസ് കത്തുന്നു; നഗരങ്ങളിൽ കർഫ്യൂ, പ്രതിഷേധം നേരിടാൻ മിലിറ്ററി പൊലീസ്
സിന്ധുമോള്‍ ആര്‍
വാഷിങ്ടൻ: കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തിൽ യുഎസ് നഗരങ്ങളിലെ പ്രതിഷേധം അക്രമാസക്തം. കൊലപാതകം നടന്ന മിനിയപലിസില്‍ കലാപം തുടരുന്നു. ന്യൂയോര്‍ക്കിലടക്കം ഒട്ടേറെ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ മിലിറ്ററി പൊലീസും രംഗത്ത് ഇറങ്ങി. ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടുകൊണ്ടു കഴുത്ത് ഞെരിച്ചുകൊന്ന പൊലീസുകാരന്‍ ഡെറക് ചോവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം അടങ്ങുന്നില്ല.
‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ജോര്‍ജ് ഫ്ലോയ്ഡിന്റെ അവസാനവാക്കുകള്‍ ചൊല്ലിയാണു പ്രതിഷേക്കാര്‍ തെരുവിലിറങ്ങുന്നത്. നാലാം ദിനവും മിനിയപലിസ് കത്തുകയാണ്. പ്രതിഷേധക്കാര്‍ വാഹനങ്ങളും പൊലീസ് സ്റ്റേഷനും ബാങ്കുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു തീവച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും റബര്‍ ബുളളറ്റുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. നാഷനല്‍ ഗാര്‍ഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്.
ലോസാഞ്ചലസ്, ഡെന്‍വര്‍, ഹൂസ്റ്റൻ, അറ്റ്ലാന്റ, ഡെട്രോയിറ്റ്, കെന്റക്വി എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. വാഷിങ്ടനില്‍ വൈറ്റ് ഹൗസിനു പുറത്തും പ്രതിഷേധക്കാര്‍ എത്തി. ഡെട്രോയിറ്റില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുറ്റാരോപിതനായ പൊലീസുകാരന്‍ ഡെറക് ചോവിന്‍ ഒന്‍പത് മിനിറ്റോളം ജോര്‍ജ് ഫ്ലോയ്ഡിനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ഹൃദ്രോഗമടക്കം ഫ്ലോയ്ഡിന് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.