മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്യാമിന്റെ സുഹൃത്ത് സതിക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്നു പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ശ്യാമും സുഹൃത്ത് സതിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കമുണ്ടാവുകയും സതി ശ്യാമിനെ തലയ്ക്കടിക്കുകയും ചെയ്‌തത്. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ഇവർ വീട്ടിലിരുന്നു സ്ഥിരം മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു. അതേ സമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സുഹൃത്തിനെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്യാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു അന്വേഷിക്കുമെന്ന് ബാലരാമപുരം പോലീസ് അറിയിച്ചു.