വി എം സുരേഷ് കുമാർ
വടകര: നീരിക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നതിനും പ്രത്യേക സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ അഴിയൂരില്‍ സജ്ജമായി. ഇന്നോവ, ഇത്തിയോസ്, എര്‍ട്ടിഗ എന്നീ വാഹനങ്ങളാണ് ആര്‍ടിഒയുടെ സഹായത്തോടെ രൂപമാറ്റം വരുത്തിയിരിക്കുന്നത്.
ഡ്രൈവറുടെ ഇരിപ്പിടത്തിന് ഇടത് വശത്ത് ആരെയും ഇരിക്കാന്‍ അനുവദിക്കില്ല, പിറക് വശം വേര്‍തിരിക്കുന്നതിന് ഫൈബര്‍ ഗ്ലാസ്സ് പാര്‍ട്ടിഷന്‍ ഒരുക്കി. കോവിഡ് കാലത്തെ സമ്പര്‍ക്ക സാധ്യത പൂര്‍ണമായും ഒഴിവാക്കിയാണ് ഇവയുടെ രൂപകല്‍പന.
അഴിയൂരിലെ ദേശീയപാതയില്‍ വാഹനം ഇറങ്ങിയാല്‍ അവരെ വീട്ടിലേക്ക് എത്തിക്കുന്നതിന് 400 രൂപ വാടക ഈടാക്കും. ബാക്കി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച വാടക വാങ്ങും. രാത്രിയും സേവനം ലഭിക്കുന്നതാണ്. വാടക ഗുഗിള്‍ പേയിലുടെയാണ് നല്‍കേണ്ടത്.ഓണ്‍ലൈന്‍ ബുക്കിംഗും ഏര്‍പ്പാടാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പഞ്ചായത്ത് സ്റ്റിക്കര്‍ അനുവദിച്ചിട്ടുണ്ട്.
ആംബുലന്‍സിന്റെ ലഭ്യത കുറവും നിലവില്‍ ഓടുന്ന വാഹനങ്ങള്‍ ഇത്തരം യാത്രകള്‍ക്കു വൈമനസ്യം കാണിക്കുന്നതും ഡ്രൈവര്‍ നീരീക്ഷണത്തില്‍ പോകേണ്ടി വരുന്നതിനാലും വലിയ പ്രയാസം പഞ്ചായത്ത് അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗം പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത് ഇങ്ങനെയൊരു സാധ്യത ആരാഞ്ഞത്. യോഗത്തില്‍ പ്രസിഡണ്ട് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കെ പി.ഫര്‍സല്‍, എം.കെ.ഷംസുദീന്‍, ഫിറോസ് കുഞ്ഞിപ്പള്ളി എന്നിവര്‍ സംസാരിച്ചു.