സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ അയല്‍രാജ്യങ്ങള്‍ക്ക് കൂടി എത്തിച്ച് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ഇന്ത്യ. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മാലിദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഇന്ത്യ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആദ്യ കയറ്റുമതിയ്ക്ക് വാക്‌സിനുകള്‍ക്ക് പണം ഈടാക്കിയില്ലെങ്കിലും അടുത്ത ഷിപ്പ്‌മെന്റുകള്‍ക്ക് ഓരോ കമ്ബനിയ്ക്കും പണം നല്‍കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, മൊറോക്കോ എന്നീ രാജ്യങ്ങളും വാക്‌സിന് വേണ്ടി സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ശ്രീലങ്കന്‍ ഭരണകൂടത്തിനും ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. വലിയ നിരക്കുകള്‍ ഈടാക്കാതെ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സമാന നിരക്കില്‍ വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.
വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കാമെങ്കിലും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. രാജ്യത്തെ വിതരണത്തിനായി ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇതിനായുള്ള ക്ലിയറന്‍സ് സര്‍ക്കാര്‍ നല്‍കൂ