സിന്ധുമോള്‍ ആര്‍
കോട്ടയം: രഹസ്യസ്വഭാവത്തോടെ നടക്കുന്ന പരീക്ഷ മൂല്യനിര്‍ണയം അട്ടിമറിക്കാനൊരുങ്ങുന്നു. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതത് കോളജുകളില്‍ നടത്താനാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. അക്കാദമിക് കൗണ്‍സലിന്റെ അംഗീകാരം തേടാതെയാണ് നടപടിയെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ലോക്ക്‌ഡൗണ്‍ കാരണം കോളജുകളില്‍ അദ്ധ്യായനം നടന്നിട്ടില്ലെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്താനാകില്ലെന്ന കാരണവും നിരത്തിയാണ് വിവാദ തീരുമാനം. സര്‍വകലാശാല പരീക്ഷകളുടെ രീതിയില്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് പരിഗണിച്ച് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഇന്റേണല്‍ പരീക്ഷകളുടെ മാതൃകയില്‍ നടത്താന്‍ തീരുമാനിച്ചു. ഇന്റേണല്‍ പരീക്ഷകള്‍ക്ക് കോളജുകള്‍ തന്നെയാണ് മൂല്യനിര്‍ണയം നടത്തുക. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ആരാണെന്ന് അദ്ധ്യാപകര്‍ക്ക് കൃത്യമായി മനസിലാക്കാം. ചോദ്യപേപ്പര്‍, ഉത്തരക്കടലാസ് എന്നിവയുടെ രഹസ്യ സ്വഭാവം ഉണ്ടാകില്ല. വിവിധ കോളജുകളില്‍ നിന്ന് മൂല്യനിര്‍ണയ കേന്ദ്രത്തില്‍ ശേഖരിക്കുന്ന ഉത്തരക്കടലാസുകള്‍ ഫോള്‍സ് നമ്പര്‍ നല്‍കി.
അദ്ധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിന് നല്‍കുകയാണ് പതിവ്. ഈ നടപടിയാണ് അട്ടിമറിക്കപ്പെടുന്നത്. കൗണ്‍സില്‍ അംഗീകാരം തേടാതെ സര്‍വകലാശാല പരീക്ഷാ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപെയിന്‍ കമ്മറ്റി ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
മെയ് 26 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. യു.ജി.സി മാനദണ്ഡത്തിനെതിരാണ് എം.ജി സര്‍വകലാശാലയുടെ പുതിയ നീക്കം. സ്വശ്രയ കോളേജുകളിലില്‍ ഉള്‍പ്പടെ പുതിയ രീതി വന്‍ ക്രമക്കേടിനും വഴിയൊരുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷമൂല്യ നിര്‍ണയം നടത്തുന്നത്.