KeralaLatest

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആദ്യമായി സി.ടി.സ്കാന്‍ യൂണിറ്റ്, ഉദ്ഘാടനം നാളെ

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി.ടി സ്കാന്‍ യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് താലൂക്ക് ആശുപത്രിയില്‍ സി.ടി സ്കാന്‍ യൂണിറ്റ് എത്തുന്നതെന്ന് പി.ഐഷാപോറ്റി എം.എല്‍.എ അറിയിച്ചു. 1.98 കോടി രൂപ മുടക്കിയാണ് യൂണിറ്റ് സ്ഥാപിച്ചത്. അത്യാധുനിക സംവിധാനമുള്ള 16 സ്ളൈസ് സി.ടി മെഷീനായതിനാല്‍ കുറഞ്ഞ റേഡിയേഷനില്‍ സി.ടി എടുക്കാന്‍ കഴിയും. ടെലിമെഡിസിന്‍ സമ്പ്രദായവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും.

ബി.പി.എല്‍ വിഭാഗത്തിന് 900 രൂപയും എ.പി.എല്‍ വിഭാഗത്തിന് 1600 രൂപയും ഫീസ് വാങ്ങി സേവനം ലഭ്യമാക്കാനാണ് എച്ച്‌.എം.സിയുടെ തീരുമാനം. യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി റേഡിയോ ഗ്രാഫറെ നിയമിച്ചു. ട്രയല്‍ റണ്‍ ഇന്നലെ തുടങ്ങിയത് പൂര്‍ണ വിജയമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു. സി.ടി സ്കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. പി. ഐഷാപോറ്റി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, നഗരസഭാ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളഅമ്മ, വൈസ് ചെയര്‍മാന്‍ ഡി. രാമകൃഷ്ണ പിള്ള, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ഷംല, വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിക വി. നാഥ്, സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കൊല്ലം തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയില്‍ അപകട നിരക്ക് കൂടുതലാണ്. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ചെറിയ അപകടങ്ങളില്‍പ്പെടുന്നവരെപ്പോലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇനി അത് വേണ്ടിവരില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ട്രോമോകെയര്‍ യൂണിറ്റ് പൂര്‍ണ സജ്ജമായിട്ടുണ്ട്. ന്യൂറോ സര്‍ജന്റെ കുറവ് മാത്രമാണ് ഏക പ്രതിസന്ധി. അതിനും ഉടന്‍ പരിഹാരമാകും. കൊവിഡുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ടുകളില്‍ നിന്ന് വരുന്ന രോഗികള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്ററും ലേബര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഒരു വെന്‍ഡിലേറ്റര്‍ സൗകര്യവും ആശുപത്രിയിലുണ്ട്. പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. രണ്ട് കെട്ടിടങ്ങളൊഴികെ മറ്റെല്ലാ കെട്ടിടങ്ങളും പൊളിച്ച്‌ നീക്കിയ ശേഷമാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുക. പൊളിച്ച്‌ നീക്കുന്നതിനായി 13 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടിയായിട്ടുണ്ട്. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലന്‍സുകള്‍ക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. എം.എല്‍.എ ഫണ്ടില്‍ നിന്നാണ് ആംബുലന്‍സ് അനുവദിച്ചത്.

Related Articles

Back to top button