ന്യൂഡൽഹി • ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരവേ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ജനറൽ എം.എം. നരവനെ (കരസേന), എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ (വ്യോമസേന), അഡ്മിറൽ കരംബീർ സിങ് (നാവികസേന) എന്നിവരോടൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനയുമായി കൂടുതൽ സംഘർഷം ഒഴിവാക്കാനും നയതന്ത്ര, രാഷ്ട്രീയ, സൈനിക ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കും വരെ അതിർത്തിയിൽ സേന തുടരും.
സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിന്റെ ചുമതല വഹിക്കുന്ന ലേ ആസ്ഥാനമായുള്ള 14 കോർ കേന്ദ്രത്തിലേക്ക് സന്നാഹങ്ങളുമായി ചിനൂക് ഹെലികോപ്റ്ററുകളെത്തി. കഴിഞ്ഞ വർഷം യുഎസിൽ നിന്ന് വാങ്ങിയ ചിനൂകിന് 9.6 ടൺ സാമഗ്രികൾ വഹിക്കാനാകും.
പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് വ്യക്തമാക്കി. കരസേനാ കമാൻഡർമാർ തമ്മിലുള്ള ചർച്ചയ്ക്കു ശേഷം ചൈനയുടെ ആദ്യ ഒൗദ്യോഗിക പ്രതികരണമാണിത്. അതിർത്തിത്തർക്കങ്ങൾ സംഘർഷങ്ങളായി വളരരുതെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വങ്ങൾ മുൻപുണ്ടാക്കിയ കരാർ നടപ്പാക്കാനാണു ശ്രമം. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നയതന്ത്ര, സേനാതല ചർച്ച തുടരുമെന്നും ചുൻയിങ് പറഞ്ഞു.