KeralaLatest

സംസ്ഥാനത്ത് ഇത് വരെ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം • ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവാസികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം ചര്‍ച്ച ചെയ്യും. ചാര്‍ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം അതിനുശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തു ഇതുവരെ സമൂഹവ്യാപനമില്ല. മേയിൽ സമ്പർക്കം വഴിയുള്ള രോഗബാധ കുറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ ഭയക്കേണ്ടതില്ല. കോവിഡ് ബാധയുള്ളവർ വിമാനത്തിൽ വരുന്നത് രോഗസാധ്യത കൂട്ടും. ഇതുകൊണ്ടാണ് നാട്ടിലേക്കു വരുന്നവരിൽ കോവിഡ് പരിശോധന കർശനമാക്കിയത്. ആരോടും നാട്ടിലേക്കു വരരുത് എന്നു പറയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ നിർഭാഗ്യകരമാണ്. പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് പ്രവാസി മലയാളികൾ. കോവിഡ് പരിശോധനയ്ക്കുള്ള ചെലവും ഫലം വരാനുള്ള കാലതാമസവുമാണിതിനു കാരണമെന്നാണ് പ്രവാസികളുടെ പ്രതികരണം. ഇതോടെ വിവിധ സംഘടനകളുടെ നൂറിലേറെ ചാർട്ടേഡ് വിമാന സർവീസുകളാണ് ആശങ്കയിലായിരിക്കുന്നത്.

കോവിഡ് വ്യാപനം കാരണം നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്ന ഗൾഫിലെ മലയാളികൾക്ക് തിരിച്ചടിയാണ് സർക്കാർ തീരുമാനം. നിലവിൽ യുഎഇയിൽ റാപ്പിഡ് ടെസ്റ്റും മറ്റ് 5 ഗൾഫ് രാജ്യങ്ങളിൽ തെർമൽ പരിശോധനയുമാണു വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തുന്നവർക്കു യാത്രാനുമതി നിഷേധിക്കുകയാണ് പതിവ്. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ ആവശ്യം പ്രായോഗികമല്ലെന്നാണ് പ്രവാസികൾ പറയുന്നത്.

ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരടക്കമാണ് മടങ്ങിവരുന്നത്. ടിക്കറ്റിനുള്ള പണത്തിനൊപ്പം കോവിഡ് പരിശോധനയ്ക്ക് പണം കണ്ടെത്തുകയെന്നത് പലർക്കും ബാധ്യതയാകും. രണ്ടു മുതൽ എട്ടു ദിവസം വരെയാണ് പരിശോധനാഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത്. കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയ്ക്കും കാത്തിരിക്കേണ്ടിവരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

Related Articles

Back to top button