ന്യൂഡല്‍ഹി: ഷാങ്ഹായ് കോഓപ്പറേഷൻ ഓര്‍ഗനൈസേഷൻ (എസ്സിഒ) രാഷ്‌ട്രത്തലവന്മാരുടെ സമിതിയുടെ 23-ാം ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ നടക്കും. ജൂലൈ 4-ന് ഓണ്‍ലൈൻ യോഗമാണ് നടക്കുക. 2022 സെപ്തംബര്‍ 16-ന് സമര്‍ഖണ്ഡ് ഉച്ചകോടിയിലാണ് ഭാരതം എസ് സി ഓ യുടെ ‘റൊട്ടേറ്റിങ് ചെയര്മാൻ‘ സ്ഥാനം ഏറ്റെടുത്തത്.
ഉച്ചകോടിയിലേക്ക് ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിര്‍ഗിസ്ഥാൻ, പാകിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിങ്ങനെ എല്ലാ എസ് സി ഓ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, ഇറാൻ, ബലറൂസ്, മംഗോളിയ എന്നിവയെ നിരീക്ഷകരാജ്യങ്ങളായും ക്ഷണിച്ചിട്ടുണ്ട്. എസ് സി ഓ യുടെ പാരമ്ബര്യമനുസരിച്ച്, തുര്‍ക്ക്മെനിസ്താനെയും അദ്ധ്യക്ഷന്റെ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്‌ട്ര സഭ, ആസിയൻ, തുടങ്ങി ആറ് അന്താരാഷ്‌ട്ര പ്രാദേശിക സംഘടനകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്.
ഇത്തവണ ഷാങ്ഹായ് കോഓപ്പറേഷൻ ഓര്‍ഗനൈസേഷൻ ഉച്ചകോടിയുടെ പ്രമേയം ‘സുരക്ഷിതമായ എസ് സി ഓ യിലേക്ക്‘ എന്നതാണ്. സുരക്ഷ; സാമ്ബത്തികവും വ്യാപാരവും; സമ്ബര്‍ക്കസൗകര്യം; ഐക്യം; പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം; പരിസ്ഥിതി എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
അതേസമയം ഷാങ്ഹായ് കോഓപ്പറേഷൻ ഓര്‍ഗനൈസേഷന്റെ അംഗരാജ്യങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെയും പരസ്പരപ്രയോജനകരമായ സഹകരണത്തിന്റെയും കാലഘട്ടമാണ് ഇന്ത്യയുടെ എസ്സിഒ അദ്ധ്യക്ഷകാലം. ഇതുവരെ 14 മന്ത്രിതല യോഗങ്ങള്‍ ഉള്‍പ്പെടെ ആകെ 134 യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും ഭാരതം ആതിഥേയത്വം വഹിച്ചു. അദ്ധ്യക്ഷപദവിയുടെ പരിസമാപ്തിയെന്ന നിലയില്‍ വിജയകരമായ എസ് സി ഓ ഉച്ചകോടിക്കായാണ് ഇന്ത്യ കാത്തിരിക്കുന്നത്.