ബിന്ദുലാൽ തൃശൂർ
ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് (നിർമിത ബുദ്ധി) യുടെ മാനുഷിക കേന്ദ്രീകൃത വികസനത്തിനും ഉപയോഗത്തിനും പിന്തുണ നൽകുന്നതിനായി ഇന്ത്യ ഇന്ന് വൻകിട സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്മയായ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) യിൽ സ്ഥാപക അംഗമായി ചേർന്നു. യുഎസ്‌എ, യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള വൻകിട സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്‌മയാണ് ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജിപിഎഐ അഥവാ ജീപെയ്.
മനുഷ്യാവകാശം, വൈവിധ്യം, നൂതനാശയം, സാമ്പത്തിക വളർച്ച എന്നിവയിൽ അധിഷ്ഠിതമായ നിർമിത ബുദ്ധിയുടെ ഉത്തരവാദിത്ത പൂർണമായ വികസനത്തിനും ഉപയോഗത്തിനും വഴികാട്ടാനുള്ള അന്താരാഷ്ട്ര സംരംഭമാണ് ജിപിഎഐ.
പങ്കാളിത്ത രാജ്യങ്ങളുടെ മുൻപരിചയവും വ്യത്യസ്തയും കൈമുതലാക്കി നിർമിത ബുദ്ധിയുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. ഇത് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട മുൻഗണനകളിൽ അത്യാധുനിക ഗവേഷണങ്ങൾക്കും പ്രായോഗികതയ്‌ക്കും പിന്തുണ നൽകി നിർമിത ബുദ്ധിയുടെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അകലം കുറയ്ക്കും.
നിർമിത ബുദ്ധിയുടെ ഉത്തരവാദിത്ത പരിണാമം പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളികളുമായും അന്തർദ്ദേശീയ സംഘടനകളുമായും സഹകരിച്ച് വ്യവസായം, പൊതുസമൂഹം, ഗവൺമെന്‍റുകൾ, അക്കാദമിക് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ജിപിഎഐ ഒരു കുടക്കീഴിൽ കൊണ്ടുവരും. കൂടാതെ ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പ്രയോജനപ്പെടുത്താനുള്ള രീതിശാസ്‌ത്രവും ആവിഷ്കരിക്കും.
ഇന്ത്യ അടുത്തിടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്ട്രാറ്റജി, നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പോർട്ടൽ എന്നിവ ആരംഭിക്കുകയും വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രയോജനപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.
പാരീസിലെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്‍റ് ഡവലപ്മെന്‍റ്ഡ (ഒഇസിഡി) ആതിഥേയത്വം വഹിക്കുന്ന ഒരു സെക്രട്ടേറിയറ്റും കൂടാതെ മോൺട്രിയലിലും പാരീസിലും രണ്ട് കേന്ദ്രങ്ങളും ജിപിഎഐക്കൊപ്പം പ്രവർത്തിക്കും.