ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധം; 600 പേർ അറസ്റ്റിൽ
കൊളംബോ : സാമ്പത്തിക പ്രതിസന്ധി കാരണം തകർന്നടിയുന്ന ശ്രീലങ്കയിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ജനങ്ങൾ. സംഘർഷസാദ്ധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ദ്വീപ് രാജ്യത്ത് അടിയന്തിര കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ജനങ്ങൾ നിരത്തിലിറങ്ങിയിരിക്കുകയാണ്.
പടിഞ്ഞാറൻ പ്രവിശ്യയയിൽ കർഫ്യൂ ലംഘിച്ച 664 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണി മുതൽ ഇന്ന് രാവിലെ ആറ് മണിവരെ നിയമങ്ങൾ ലംഘിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഞായറാഴ്ച ജനങ്ങൾ പ്രതിഷേധിക്കാൻ ഒരുങ്ങിയപ്പോഴാണ് ഭരണകൂടം 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചതോടെയാണ് ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിഞ്ഞത്.
ദ്വീപ് രാഷ്‌ട്രത്തിലെ 22 മില്യൺ ആളുകൾ വെള്ളമോ ഭക്ഷണമോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലാണ്. ഇതിൽ നിന്നും ശ്രീലങ്കയെ കരകയറ്റാൻ ഇന്ത്യ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ട്.