ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ പെയ്തിറങ്ങിയ പേമാരിക്കു പിന്നാലെ യമുന നദി കരകവിഞ്ഞൊഴുകിയതോടെ വെള്ളത്തില്‍ മുങ്ങി വടക്കൻ ഡല്‍ഹിയിലെ റോഡുകള്‍. കിഴക്കൻ ഡല്‍ഹിയില്‍ നിന്ന് സെൻട്രല്‍ ഡല്‍ഹിയിലേക്കും നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിലേക്കും പോകാനുള്ള പ്രധാന റൂട്ടുകളിലൊന്നായ ആര്‍ട്ടീരിയല്‍ റിംഗ് റോഡ് ഐ.ടി.ഒ, മൊണാസ്ട്രി, കശ്മീര്‍ ഗേറ്റ് എന്നിവിടങ്ങളില്‍ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രിയോടെ യമുനയില്‍ ജലനിരപ്പ് 208.08 മീറ്ററായി ഉയര്‍ന്നു. 1978ല്‍ 207.49 മീറ്റര്‍ രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ് ജലനിരപ്പ്. ഒന്‍പതിനായിരത്തോളംപേരെ മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.
ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടില്‍നിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
താഴ്‌ന്ന പ്രദേശങ്ങളില്‍ നാല്‍പ്പതിനായിരത്തോളംപേര്‍ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. യമുനാ നദി അപകട നിലയിലാണെന്നും ഏതു നിമിഷവും തീരത്തെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് വീടുകളൊഴിയാന്‍ അഭ്യര്‍ഥിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു