അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. അടുത്ത എട്ട് മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞ് നിലവിൽ ഐസിയുവിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിൽ കെട്ടിയ രക്തം നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം കുഞ്ഞ് കണ്ണ് തുറക്കുകയും കൈകാൽ അനക്കുകയും ചെയ്തിരുന്നു. ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് അങ്കമാലിയിൽ ക്രൂരത അരങ്ങേറിയത്. പിതാവ് ഷൈജു തോമസ് കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ജനിച്ചത് പെൺകുട്ടിയാണെന്നതും ഭാര്യയോടുള്ള സംശയവുമാണ് ഷൈജുവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ഷൈജു തോമസിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും