ഊർജ്ജം
Suma Unnikrishnan
ഒരിടത്തു ഒരു പാട് വയസുള്ള ഒരു തവള മുത്തശ്ശി ഉണ്ടായിരുന്നു. ആരോരും ഇല്ലാത്ത ആ തവള മുത്തശ്ശീ ഭഗവാനെ പ്രാർത്ഥിച്ചു നിരന്തരം കഴിഞ്ഞു പോന്നു.
ഒരിക്കൽ തവള മുത്തശ്ശിക്ക് കഠിനമായ സന്ധിവേദന വന്നു.അയൽക്കാരെല്ലാം ചേർന്ന് മുത്തശ്ശിയെ ആശുപത്രിയിലാക്കി. അവിടുത്തെ ചികിത്സയിൽ മുത്തശ്ശിക്ക് ഇരിക്കാനും ചാടാനും സാധിച്ചു തുടങ്ങി. അങ്ങനെ ഇരിക്കെ അവിടെയ്ക്ക് ഒരു തവളകുഞ്ഞു വന്നു.
പാവം, തളർന്നു പോയാ ഒരു തവള കുഞ്ഞായിരുന്നു. അത് മിഴികൾ പൂട്ടി എപ്പോഴും കിടപ്പ് തന്നെ. ഇത് കണ്ട മുത്തശ്ശി,തവള കുഞ്ഞിനോട് ലോഹ്യം കൂടി പാട്ടുകൾ പാടാനും , കഥകൾ പറയുവാനും തുടങ്ങി. പതിയെ പതിയെ തവള കുഞ്ഞ് ഇമകൾ അനക്കി കൈകാലുകൾ ചലിപ്പിക്കാൻ തുടങ്ങി.
തവള മൂത്തശ്ശി കിടക്കുന്നത് ആശുപത്രിയിലെ ജനലിനടുത്തായിരുന്നു. മുത്തശ്ശി എന്നും ജനൽ വഴി കണ്ട കാഴ്ച്ചകൾ പറയുമായിരുന്നു. പൂന്തോട്ടത്തിൽ പുക്കൾ വിരിയുന്നതും , തേൻ നുകരാൻ വണ്ടുകൾ വരുന്നതും , പാർക്കിലെ കുഞ്ഞികുട്ടന്മാരുടെ വികൃതികളും , ഉദയാസ്തമയങ്ങളും അങ്ങനെ ……അങ്ങനെ … അങ്ങനെ .
ഇതെല്ലാം കേട്ട് കുഞ്ഞു തവളയ്ക്ക് മോഹമുദിച്ചു, അവൾക്ക് പ്രകൃതിയെ കാണാനും ആസ്വദിക്കാനും , ഇരിക്കാനും ചാടാനും ഒക്കെ തോന്നി തുടങ്ങി. പതിയെ പതിയെ അവളും സുഖംപ്രാപ്പിച്ചു തുടങ്ങിയതോടെ അവൾക്കിപ്പോൾ മുത്തശ്ശിയുടെ ബെഡ്ഡിൽ കിടക്കണം. അവൾ നേഴ്സന്മാരോട് ആവതും പറഞ്ഞു നോക്കി. അവരാകട്ടെ അത് ഗൗനിച്ചതും ഇല്ല .
പിന്നെ പിന്നെ അവൾ ,മുത്തശ്ശീ ഒന്നു മരിച്ചു കിട്ടാൻ പ്രാർത്ഥിച്ചു തുടങ്ങി. ഇതൊന്നു അറിയാതെ നമ്മുടെ പാവം മുത്തശ്ശി കഥകൾ പറഞ്ഞു കൊണ്ടിരുന്നു.
ഒരു പ്രഭാതത്തിൽ ഉണർന്ന അവൾ ഞെട്ടിപ്പോയി ! മുത്തശ്ശിയെ വെള്ള പുതപ്പിച്ചിരുന്നു. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി. അങ്ങനെ അവളുടെ ആഗ്രഹ പ്രകാരം മുത്തശ്ശിയുടെ ബെഡ്ഡ് അവൾക്ക് തന്നെ കിട്ടി.
കിട്ടിയപാടെ അവൾ ജനലിലേയ്ക്ക് ഒറ്റ ചാട്ടം വെച്ചു കൊടുത്തു. ജനൽ വഴി കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. കാഴ്ചക്ക് മങ്ങലേറ്റ് ശരിരം തളർന്ന് ഒരു വിധത്തിൽ അവൾ ബെഡ്ഡിലെക്ക് വീണു. ഉമിനീർ വറ്റി വെള്ളത്തിനു വേണ്ടി കേണു. പശ്ചാതാപത്താൽ കണ്ണുനീർ ധാരധാരയായി ഒഴുകി.
അവൾ ജനൽ വഴി കണ്ട കാഴ്ച്ച എന്തായിരുന്നു ? എന്തിനാണ് അവളിങ്ങനെ വിവശയായത് കൂട്ടരേ?
സത്യത്തിൽ അവിടെ ഒന്നു ഇല്ലായിരുന്നു പുന്തോട്ടമോ , പാർക്കോ ഒന്നു തന്നെ … അവിടെ ശൂന്യമായ ഒരു നിരത്ത് മാത്രം. മുത്തശ്ശി,തവള കൂഞ്ഞിനെ ജീവിതത്തിലെക്ക് എടുത്തുയർത്തുകയായിരുന്നു എന്ന് തിരിച്ചറിയാൻ അവൾ വൈകിപ്പോയി.
ഗുണപാഠം: നമ്മുടെ ഉയർച്ചക്ക് വേണ്ടി നമ്മൾ മറ്റുള്ളവരെ ബലിയാടാക്കരുത് , പ്രത്യേകിച്ചു നമ്മേ സ്നേഹിക്കുന്നവരെ.