ശ്രീജ.എസ്
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്ന ഉത്തര്‍ പ്രദേശിനെ അക്ഷരാര്‍ത്ഥത്തില്‍ ഉടച്ചു വാര്‍ത്ത ഉരുക്കു നയം. ‘ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കും’ എന്ന് അധികാരമേറ്റെടുത്ത 2017ലെ പ്രഖ്യാപനം അണുവിട വ്യതിചലിക്കാതെ നടപ്പിലാക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണ് കൊടും ക്രിമിനല്‍ വികാസ് ദുബെയുടെ വധം.
എട്ട് പൊലീസുകാരെ, അതും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയടക്കം കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് വകവരുത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകളെ കളത്തിലിറക്കിയ യോഗിയുടെ തീരുമാനം ഭയപ്പാടോടെയാണ് കുറ്റവാളികള്‍ നോക്കിക്കാണുന്നത്. യു പി പൊലീസിന്റെ കണക്കുകള്‍ പ്രകാരം യോഗിയുടെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് ഇതേവരെ 5,178 ഏറ്റുമുട്ടലുകളാണ് നടന്നിരിക്കുന്നത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തു. 1859 പേര്‍ക്ക് മാരകമായി പരിക്കേറ്റു.
കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കിയിരുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാതെ പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണെന്നും അതു കൊണ്ട് തന്നെ ആസൂത്രിതമായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സമര്‍ത്ഥരായ ഉദ്യോഗസ്ഥരും നൂതനമായ അന്വേഷണ വിഭാഗവും എണ്ണയിട്ട യന്ത്രം പോലെയാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപി നേതാവിനെ ബൈക്കിലെത്തി വെടിവച്ചു കൊന്ന കേസില്‍ പ്രതിയായ വിപുല്‍ എന്ന കൊടും കുറ്റവാളിയെ 2017 ജൂണില്‍ വെടിവെച്ചു വീഴ്ത്തി കൊണ്ടാണ് യു പി പൊലീസ് വേട്ട ആരംഭിക്കുന്നത്. പരിക്കുകളോടെ പിടിയിലായ വിപുല്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്പാല്‍ ശര്‍മ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഐപിഎസില്‍ എത്തിയത്. ഇദ്ദേഹത്തിന് സര്‍ക്കാര്‍ പ്രത്യേക ആദരവ് നല്‍കിയിരുന്നു.തുടര്‍ന്ന് മുഹമ്മദ് ഫര്‍ഹാന്‍ എന്ന കൊടുംകുറ്റവാളിയെ സമാനമായ രീതിയില്‍ ഇതേ ദൗത്യ സംഘം വെടിവെച്ചു വീഴ്ത്തി. ഇയാളും 27 അനുയായികളും ഇപ്പോള്‍ മുസാഫര്‍നഗര്‍ ജയിലിലാണ്. നൗഷാദ് ഡാനി, സര്‍വര്‍ എന്നീ കുറ്റവാളികളെ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചു കൊന്നു.
യോഗിയുടെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശ് ഇന്ന് സുരക്ഷിതമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രഖ്യാപിത നയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്ന യോഗി ആദിത്യനാഥില്‍ നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്ന തിരിച്ചറിവ് കുറ്റവാളികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.