IndiaLatest

മഴവെള്ളത്തില്‍ രണ്ടര കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

“Manju”

ബംഗളൂരുവിലും ഓള്‍ഡ് മൈസൂരിലും ഞായറാഴ്ചയുണ്ടായ ആലിപ്പഴവര്‍ഷത്തിലും ശക്തമായ മഴയിലും മരണപ്പെട്ടത് അഞ്ച് പേരാണ്. ഇടിമിന്നലിലും ശക്തമായ കാറ്റിലും സംസ്ഥാനത്തുണ്ടായ ആഘാതം ചെറുതല്ല. ബംഗളുരുവില്‍ കെപി അഗ്രഹാരയ്ക്ക് സമീപത്തെ വെള്ളച്ചാട്ടത്തില്‍ അബദ്ധത്തില്‍ വീണ 31കാരന്റെ മൃതദേഹം അര്‍ദ്ധരാത്രിയോടെ കണ്ടെടുത്തതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. വൻനാശനഷ്ടമാണ് എങ്ങുമുള്ളത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ച്‌ പോയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ ഒലിച്ച്‌ പോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിളില്‍ കടയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഞെട്ടിപ്പോയി. പെട്ടെന്നായതിനാല്‍ ഷട്ടര്‍ അടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ജോലിക്കാര്‍ ജീവനും കൊണ്ടോടുകയായിരുന്നു. വെള്ളപാച്ചിലില്‍ ജ്വല്ലറിയിലെ രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ് ഒലിച്ചുപോയത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.

അതേസമയം, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍ ആവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്‌. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.

 

Related Articles

Back to top button